Quantcast

വിദേശ ജീവനക്കാരുടെ ലെവി കുത്തനെ ഉയര്‍ത്താന്‍ സൗദി

MediaOne Logo

admin

  • Published:

    4 Jun 2018 6:41 AM GMT

വിദേശ ജീവനക്കാരുടെ ലെവി കുത്തനെ ഉയര്‍ത്താന്‍ സൗദി
X

വിദേശ ജീവനക്കാരുടെ ലെവി കുത്തനെ ഉയര്‍ത്താന്‍ സൗദി

സൗദിയിലെ തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി വിദേശ ജീവനക്കാരുടെ ലെവി പ്രതിമാസം ആയിരം റിയാലാക്കി ഉയര്‍ത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.

സൗദിയിലെ തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി വിദേശ ജീവനക്കാരുടെ ലെവി പ്രതിമാസം ആയിരം റിയാലാക്കി ഉയര്‍ത്തണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. സൌദി പരമോന്നത സഭയായ മജ് ലിസ് ശൂറക്ക് മുന്നില്‍ തൊഴില്‍ വകുപ്പ് നിര്‍ദേശം സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓരോ വിദേശി ജീവനക്കാരില്‍ നിന്നും നിലവില്‍ പ്രതിമാസം ഇരുനൂറ് റിയാല്‍ വീതം വര്‍ഷം രണ്ടായിരത്തി നാനൂറ് റിയാലാണ് ലെവി ഈടാക്കുന്നത്. ഇതാണ് കുത്തനെ മാസം ആയിരം റിയാല്‍ വീതം വര്‍ഷത്തില്‍ 12000 റിയാലാക്കി ഉയര്‍ത്താന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. ലെവി വര്‍ധിപ്പിച്ച് എട്ട് വര്‍ഷത്തിനിടെ സ്വദേശിവല്‍ക്കരണത്തിന്റെ ഉദ്ദിഷ്ഠ ലക്ഷ്യം പൂര്‍ത്തിയാകുമെന്നാണ് തൊഴില്‍ വകുപ്പിന്റെ വാദം. തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കുന്ന പ്രത്യേക കമ്മിറ്റി ഉന്നയിച്ച ചോദ്യത്തിന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്‌സ് ഏജന്‍സി നല്‍കിയ മറുപടിയിലാണ് നിര്‍ദ്ദേശം ഉന്നയിച്ചത്. തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിന് മതിയായ ഫണ്ട് സര്‍ക്കാര്‍ വിഭാഗത്തില്‍നിന്ന്തന്നെ കണ്ടെത്തണമെന്നാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്.

സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയും വിപണി ക്രമീകരിക്കുകയും ചെയ്യുന്നതിന് വിദേശ ജീവനക്കാരുടെ ബാധ്യത വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യം മന്ത്രാലയം ശൂറയെ ബോധിപ്പിച്ചു. 2400 റിയാല്‍ ലെവി ഏര്‍പ്പെടുത്തിയത് വിജയം കണ്ട സാഹചര്യവും മന്ത്രാലയം വിലയിരുത്തി. ഇത് സ്വകാര്യ മേഖലയില്‍ വിദേശ ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് പരിമിതപ്പെടുത്താനും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ വിദേശ ജീവനക്കാരെ കുറക്കാനും കാരണമായി. അതോടൊപ്പം സൗദി മാനവ വിഭവ ശേഷി വകുപ്പിന് ഫണ്ട് സമാഹരിക്കാനും സാധിച്ചു. നിര്‍ദേശം ശൂറ കൌണ്‍സില്‍ അംഗീകരം നല്‍കിയാല്‍ തീരുമാനം മന്ത്രിസഭക്ക് വിടും. പുതിയ തീരുമാനം പ്രഖ്യാപിച്ചാലും രണ്ട് വര്‍ഷത്തിന് ശേഷം മാത്രമേ നിയമം പ്രാബല്യത്തില്‍ വരികയുള്ളു. അതോടെ എല്ലാ ഓരോ വിദേശികള്‍ക്കും ആശ്രിതര്‍ക്കുമടക്കം വര്‍ഷം 12000 റിയാല്‍ ലെവിയിനത്തില്‍ നല്‍കേണ്ടിവരും.

TAGS :

Next Story