വനിതാ ഫുട്ബോൾ ടൂർണമെന്റുമായി സൗദി
അറുന്നൂറോളം കളിക്കാരാണ് മത്സരത്തിന്റെ ഭാഗമാവുക
വനിതാ ഫുട്ബോൾ ലീഗിന് ഒരുങ്ങി സൗദി അറേബ്യ. 24 ടീമുകളെ ഉൾകൊള്ളിച്ചുള്ള ടൂർണമെന്റ് നടത്തിയാണ് സൗദി ചരിത്രം കുറിക്കാനിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയും അഞ്ച് ലക്ഷം സൗദി റിയാലിന്റെ (ഒന്നര ലക്ഷം ഡോളർ) ക്യാഷ് പ്രെെസുമായിരിക്കും സൗദി വിമൻസ് ഫുട്ബോൾ ലീഗ് (WFL) ജേതാക്കൾക്ക് ലഭിക്കുക. ചൊവാഴ്ച്ചയാണ് ടൂർണമെന്റിന്റെ കിക്കോഫ്.
അറുന്നൂറോളം കളിക്കാരാണ് മത്സരത്തിന്റെ ഭാഗമാവുക. ജിദ്ദ, റിയാദ്, ദമ്മാം ഉൾപ്പടെയുള്ള പ്രധാന നഗരങ്ങൾ ടൂർണമെന്റിൽ അണിനിരക്കുന്നുണ്ട്. വനിതാ ലീഗ് ടൂർണമെന്റ് പ്രഖ്യാപനത്തോടെ, മത്സരത്തിന് വലിയ പിന്തുണയാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സൗദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വലിയ ചവടുവെപ്പാണ് തീരുമാനമെന്നും ഫുട്ബോളിലേക്ക് കൂടുതൽ വനിതകളെ കൊണ്ടുവരുന്നതിന് ഇത് സഹായകമാകുമെന്ന് സൗദി ഫുട്ബോൾ ടീം കോച്ച് അബ്ദുല്ല അൽയാമി പറഞ്ഞു. മാർച്ചിൽ ആരംഭിക്കാനിരുന്ന ടൂർണമെന്റ് കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. കളിക്കാര്‍ക്ക് പുറമെ, മത്സരത്തിന്റെ സംഘാടനത്തിന് പിന്നിലും വനിതകളുടെ പങ്കാളിത്തമുണ്ട്.
Adjust Story Font
16