Quantcast

അബൂദബിയിൽ മലയാളിക്ക് കളഞ്ഞുകിട്ടിയത് 'കോടീശ്വരന്‍റെ' പേഴ്സ്; ഇത് വേറിട്ടൊരു ഭാഗ്യ കഥ

കാർ നിർത്തി ഇറങ്ങിയപ്പോൾ തന്നെ താഴെ ഇരുട്ടിൽ ഒരു പേഴ്സ് കിടക്കുന്നു. എടുത്ത് തുറന്നുനോക്കിയപ്പോൾ കുറേ കാർഡുകളുണ്ട്, പണമൊന്നുമില്ല. മണിഎക്സ്ചേഞ്ച് വഴി ഫിലിപ്പീൻസിലേക്ക് പണമയച്ച ഒരു രസീതുണ്ട്

MediaOne Logo
അബൂദബിയിൽ മലയാളിക്ക് കളഞ്ഞുകിട്ടിയത്  കോടീശ്വരന്‍റെ പേഴ്സ്; ഇത് വേറിട്ടൊരു ഭാഗ്യ കഥ
X

സ്റ്റാൻ ആന്റണി

ഗൾഫിൽ വൻതുകയുടെ ലോട്ടറിയടിച്ച് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ കോടീശ്വരൻമാരാകുന്ന മലയാളികളുടെ കഥകൾ പലതും നമ്മൾ കേട്ടുകാണും. എന്നാൽ, വേറിട്ടൊരു ഭാഗ്യത്തിന്‍റെ കഥയാണ് ഇത്. അബൂദബിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന എറണാകുളം ഞാറക്കൽ സ്വദേശി സ്റ്റാൻ ആന്‍റണിക്ക് കഴിഞ്ഞദിവസം ഒരു പേഴ്സ് കളഞ്ഞുകിട്ടി. രാത്രി എട്ട് മണിയോടെ മുസഫയിലെ കോവിഡ് പരിശോധനാകേന്ദ്രത്തിൽ പി.സി.ആർ പരിശോധന നടത്തുന്ന ടെന്‍റിൽ എത്തിയതായിരുന്നു സ്റ്റാൻ. കാർ നിർത്തി ഇറങ്ങിയപ്പോൾ തന്നെ താഴെ ഇരുട്ടിൽ ഒരു പേഴ്സ് കിടക്കുന്നു. എടുത്ത് തുറന്നുനോക്കിയപ്പോൾ കുറേ കാർഡുകളുണ്ട്, പണമൊന്നുമില്ല. മണിഎക്സ്ചേഞ്ച് വഴി ഫിലിപ്പീൻസിലേക്ക് പണമയച്ച ഒരു രസീതുണ്ട്.

അതിൽ കാശയച്ച ആളുടെ മൊബൈൽ നമ്പറുണ്ട്. അതിലേക്ക് വിളിച്ചു. അങ്ങേതലക്കൽ ഒരു ഫിലിപ്പിനോ യുവാവ് ഫോൺ എടുത്തു. ഉച്ചക്ക് ഇതേ സ്ഥലത്ത് പി.സി.ആർ ടെസ്റ്റ് എടുക്കാൻ വന്ന ഒരു ഡെലിവറി ബോയി ആയിരുന്നു കക്ഷി. യു.എ.ഇയിൽ ഭക്ഷണവിതരണ രംഗത്ത് ജോലി ചെയ്യുന്നവർ ഇപ്പോൾ ഇടക്കിടെ പി.സി.ആർ പരിശോധന നടത്തേണ്ടത് നിർബന്ധമാണ്. പരിശോധനാ കേന്ദ്രത്തിൽ വെച്ച് ഇയാളുടെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. എന്തായാലും പേഴ്സ് തന്‍റെ കൈയിലുണ്ട്. നേരിട്ട് കണ്ടാൽ തിരിച്ചേൽപിക്കാം എന്ന് സ്റ്റാൻസ് അറിയിച്ചു. എത്തിപ്പെടാൻ രണ്ടുപേർക്കും സൗകര്യമുള്ള അൽവാദാ മാളിന് സമീപത്തെ ഒരു പെട്രോൾ സ്റ്റേഷന്‍റെ ലൊക്കേഷനും വാട്ട്സ്ആപ്പിൽ ഷെയർ ചെയ്തു. രാത്രി ജോലികഴിഞ്ഞ് അയാൾ വന്നു.

ഒരു കേക്ക് ഷോപ്പിലെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന 38 വയസുകാരൻ റോണാൾഡ് ബെൽതസർ. പേഴ്സ് നഷ്ടപ്പെട്ടെങ്കിലും തിരിച്ചറിയൽ കാർഡായ എമിറേറ്റ്സ് ഐ.ഡി ഇദ്ദേഹത്തിന്‍റെ പക്കൽ തന്നെയുണ്ടായിരുന്നു. പേര് നോക്കി ഉറപ്പുവരുത്തി പേഴ്സ് തിരിച്ചേൽപിച്ചു. നന്ദി സൂചകമായി റൊണാൾഡ് ജോലി ചെയ്യുന്ന കേക്ക് ഷോപ്പിൽ നിന്ന് സ്റ്റാനിന് ഒരു കേക്ക് വാഗ്ദാനം ചെയ്തു. സ്നേഹപൂർവം സ്റ്റാൻ നിരസിച്ചെങ്കിലും എന്തായാലും കേക്ക് സ്വീകരിച്ചേ പറ്റൂ താമസിക്കുന്ന സ്ഥലത്തിന്‍റെ ലൊക്കേഷൻ വാട്ട്സ്ആപ്പിൽ ഇട്ടാൽ മാത്രം മതി കേക്ക് വീട്ടിലെത്തുമെന്ന് റൊണാൽഡ് ഉറപ്പ് നൽകി. സന്തോഷത്തോടെ ഇരുവരും മടങ്ങി. വേനൽചൂട് കത്തി നിൽക്കുന്ന അബൂദബിയിൽ ഇക്കാലത്ത് ആ ഡെലിവറി ബോയി തനിക്ക് സമ്മാനമായി കേക്കുമായി വെയിലേറ്റ് വരുന്നതെല്ലാം ആലോചിച്ചപ്പോൾ സ്റ്റാൻ താമസിക്കുന്ന സ്ഥലത്തിന്‍റെ ലൊക്കേഷൻ നൽകിയില്ല.

രണ്ട് ദിവസം കഴിഞ്ഞ് കൈയിൽ കിട്ടിയ ഇംഗ്ലീഷ് പത്രത്തിലൂടെ കണ്ണോടിക്കവെ സ്റ്റാൻ ഒന്ന് ഞെട്ടി. താൻ പേഴ്സ് കൈമാറിയ ഫിലിപ്പിനോ യുവാവിന്‍റെ ചിത്രം അതാ പത്രത്തിൽ വന്നിരിക്കുന്നു. കോവിഡ് കാലമായതിനാൽ നല്ലൊതൊന്നും ആദ്യം മനസിൽ വന്നില്ല. ഇയാൾക്ക് എന്ത് സംഭവിച്ചു തമ്പുരാനേ എന്ന ചിന്തയിൽ വാർത്തയുടെ തലക്കെട്ട് വായിച്ചു. അപ്പോൾ വീണ്ടും ശരിക്കുമൊന്ന് ഞെട്ടി. 'ഫിലിപ്പിനോ ഡെലിവറി ബോയിക്ക് ഒരു മില്യൻ ദിർഹം ഭാഗ്യ സമ്മാനം'.

റൊണാൾഡ് ബെൽതസർ

എന്നതായിരുന്നു ആ വാർത്തയുടെ തലക്കെട്ട്. അതിശയമാണോ അതിരില്ലാത്ത സന്തോഷമാണോ മനസിൽ തോന്നിയതെന്ന് അറിയില്ല. സ്റ്റാൻ റൊണാൾഡിന്‍റെ നമ്പറിലേക്ക് ഒരിക്കൽ കൂടി വിളിച്ചു. താങ്കൾ തന്നെയാണോ ഈ ഭാഗ്യവാൻ എന്നുറപ്പിക്കാൻ. എങ്ങനെ അറിഞ്ഞു എന്നായിരുന്നു റോണാൾഡിന്‍റെ ചോദ്യം. പത്രത്തിൽ കണ്ടതാണ് എന്ന് പറഞ്ഞപ്പോൾ സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചു.'നീ എനിക്ക് അന്ന് ഓഫർ ചെയ്ത ആ കേക്കില്ലേ.. അത് എന്റെ വീട്ടിൽ എത്രയും പെട്ടെന്ന് എത്തിച്ചേ മതിയാകൂ..' എന്ന് ശട്ടം കെട്ടിയാണ് സ്റ്റാൻ ചിരിയോടെ ഫോൺവെച്ചത്.


മെഹ്സൂസ് എന്ന പേരിൽ നടപ്പാക്കുന്ന ആഴ്ചതോറുമുള്ള ഭാഗ്യസമ്മാനാണ് റൊണോൾഡിനെ തേടിയെത്തിയത്. കിട്ടിയ തുകകൊണ്ട് തന്‍റെ അമ്മ സ്വപ്നം കണ്ടപോലൊരു വീടും സ്ഥലവും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഈ ഫിലിപ്പിനോ യുവാവ്. 12 വർഷമായി യു.എ.ഇയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന സ്റ്റാനും ജീവിതത്തിന്‍റെ ഒരു വഴിത്തിരിവിലാണ്. നഷ്ടപ്പെട്ട ജോലിക്ക് പകരം സൗദിയിലെ പ്രശസ്തമായ കമ്പനിയിൽ അവസരം ലഭിച്ചിട്ടുണ്ട്. അടുത്തദിവസം യു.എ.ഇയോട് വിടപറയാനിരിക്കെയാണ് ഒരു 'കോടീശ്വര'ന്‍റെ പേഴ്സ് കളഞ്ഞുകിട്ടാനും അത് തിരിച്ചുനൽകാനും അവസരം കിട്ടിയത്. എല്ലാം തമ്പുരാന്‍റെ ഓരോ നിശ്ചയങ്ങൾ എന്നാണ് സ്റ്റാനിന്‍റെ പ്രതികരണം.

TAGS :

Next Story