പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീസിൽ വർധനവ് പ്രഖ്യാപിച്ച് ബഹ്‌റൈൻ
2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന തീരുമാനം നാല് വർഷം കൊണ്ട് നടപ്പാക്കും

മനാമ: തൊഴിൽ വിപണിയിൽ സ്വദേശികൾക്ക് മുൻഗണന ഉറപ്പാക്കാനായി പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് (തൊഴിൽ വിസ) ഫീസിൽ വിവിധ ഘട്ടങ്ങളിലായി വർധനവ് പ്രഖ്യാപിച്ച് ബഹ്‌റൈൻ. കാബിനറ്റ് യോഗത്തിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ബഹ്‌റൈൻ തൊഴിൽനിയമകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം അടുത്ത നാല് വർഷം കൊണ്ട് പൂർണമായി നടപ്പാക്കും. ഓരോ വർഷവും ക്രമാനുഗതമായി ഫീസ് കൂട്ടി 2029 ഓടെയാണ് വർധനവ് പൂർണമായും നടപ്പാക്കുക.
ഫീസ് വർധനവ് ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള എല്ലാ പ്രവാസി തൊഴിലാളികൾക്കും ബാധകമായിരിക്കും. നിലവിൽ വിദേശ തൊഴിലാളികൾക്ക് ബഹ്‌റൈനിൽ ഈടാക്കുന്ന വർക്ക് പെർമിറ്റ് ഫീസ് 100 ബഹ്‌റൈൻ ദിനാറാണ്. ഇത് 2026-ൽ 105 ദിനാറായും 2027-ൽ 111 ദിനാറായും 2028-ൽ 118 ദിനാറായും 2029-ൽ 125 ദിനാറായും ഉയർത്തും.
അതേസമയം, എല്ലാ മാസവും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (LMRA) അടക്കേണ്ട ഫീസിലും ആനുപാതിക വർധനവ് ഉണ്ടാകും. ഇതോടൊപ്പം പ്രവാസികളുടെ വാർഷിക മെഡിക്കൽ ഇൻഷുറൻസ് ഫീസിലും വർധനവ് വരുത്തും. നിലവിൽ 72 ദിനാറാണ് പ്രവാസികളുടെ മെഡിക്കൽ ഇൻഷുറൻസ് ഫീസ്. അത് 2026-ൽ 90 ദിനാറായും 2027-ൽ 108 ദിനാറായും 2028-ൽ 126 ദിനാറായും 2029-ൽ 144 ദിനാറായും ഉയർത്തും.
തൊഴിൽ വിപണിയിൽ ബഹ്‌റൈൻ പൗരന്മാർക്ക് മുൻഗണന ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഫീസ് വർധന. സ്വദേശികളുടെ തൊഴിൽ അവസരങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനമെന്ന് ബഹ്‌റൈൻ തൊഴിൽനിയമകാര്യ മന്ത്രി പറഞ്ഞു.
Adjust Story Font
16

