Quantcast

സ്വദേശിവത്കരണം; ബഹ്‌റൈനിൽ സർക്കാർ സർവീസിൽ വിദേശികൾക്ക് നിയന്ത്രണം

ശിപാർശക്ക് പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-21 18:27:40.0

Published:

21 July 2023 6:21 PM GMT

bahrain indigenization
X

ബഹ്റൈനിൽ സ്വദേശിവൽക്കരണത്തിൻറെ ഭാഗമായി സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ നിയമന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച ശിപാർശക്ക് പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു.

സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായാണു നിയമന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ശിപാർശ പാർലിമെൻററി കമ്മറ്റിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടത്. സർക്കാർ സ്ഥാപനങ്ങളിൽ പ്രവാസികളെ നിയമിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സിവിൽ സർവിസ് നിയമത്തിൽ മാറ്റംവരുത്തുന്നതടക്കമുള്ള നിർദേശങ്ങൾ പാർലമെന്ററി കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകി. നിയമനിർമാണ, നിയമകാര്യ സമിതിയും നേരത്തെ ഈ ശിപാർശക്ക് അംഗീകാരം നൽകിയിരുന്നു.

സർക്കാർ സ്ഥാപനങ്ങളിൽ ഒരു നിയമനം നടത്തുമ്പോൾ അനുയോജ്യരായ. സ്വദേശി പൗരന്മാർ ഉദ്യോഗാർഥികളായി ഇല്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ പ്രവാസികൾക്ക് അവസരം നലകാവൂ എന്ന ചട്ടമാണു സിവിൽ സർവിസ് നിയമത്തിൽ ഉൾപ്പെടുത്തുക .ഇതോടൊപ്പം പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ കരാറുകൾ എന്നിവയിൽ കൂടുതൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്നും നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ടാവും. പ്രവാസിയായ ഉദ്യോഗാർഥിക്ക് ജോലി നൽകണമെങ്കിൽ അയാൾക്ക് തന്റെ സ്പെഷലൈസേഷൻ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയമുണ്ടായിരിക്കണമെന്നും കുറഞ്ഞത് ബിരുദാനന്തര ബിരുദം നേടിയിരിക്കണമെന്നും വ്യവസ്ഥയിലുൾപ്പെടുത്തും.

പ്രവാസികളെ നിയമിക്കേണ്ട സാഹചര്യത്തിൽ അവരുടെ തൊഴിൽ കരാറുകൾ പരമാവധി രണ്ടു വർഷ കാലയളവിലേക്കായി നിജപ്പെടുത്തണമെന്നും ശിപാർശയിലുണ്ട്. തൊഴിൽ നിയമന കരാർ കാലാവധി കഴിയുമ്പോൾ അത് പുതുക്കണമെങ്കിൽ അനുയോജ്യമായ സ്വദേശി ഉദ്യോഗാർഥി ലഭ്യമല്ലെന്ന് ഉറപ്പുവരുത്തണം. സിവിൽ സർവിസസ് ബ്യൂറോ രൂപവത്കരിച്ച കമ്മിറ്റിയുടെ അംഗീകാരത്തോടെയായിരിക്കണം തൊഴിൽ സ്ഥിരപ്പെടുത്തേണ്ടതെന്നും വ്യവസ്ഥയുണ്ടാവും. ബഹ്‌റൈൻ സ്വദേശികളായ ജീവനക്കാർക്ക് അവർ യോഗ്യത നേടുന്നതുവരെ പരിശീലനം നൽകുക എന്നതാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന വിദേശിയുടെ കടമ എന്ന് കരാറുകളിൽ വ്യക്തമാക്കണമെന്നും സിവിൽ സർവിസസ് ബ്യൂറോ നിഷ്കർഷിക്കും. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശി വൽക്കരണത്തിൻറെ ഗതിവേഗം വർധിപ്പിക്കുന്നതാണു പുതിയ നിർദേശങ്ങൾ.

TAGS :

Next Story