യു.എൻ കാലാവസ്ഥ ഉച്ചകോടിയെ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും
മോദിക്കു പുറമെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് രാഷ്ട്രനേതാക്കളും സമ്മേളനത്തിനായി ദുബൈയിൽ എത്തി
![COP28 UN Climate Summit COP28 UN Climate Summit](/images/placeholder.jpg)
നരേന്ദ്ര മോദി
ദുബൈ: യു.എൻ കാലാവസ്ഥ ഉച്ചകോടിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിക്കു പുറമെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് രാഷ്ട്രനേതാക്കളും സമ്മേളനത്തിനായി ദുബൈയിൽ എത്തി. പാരീസ് ഉടമ്പടി ലക്ഷ്യങ്ങൾ നടപ്പാക്കാൻ വിസമ്മതിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ആഗോള പരിസ്ഥിതി കൂട്ടായ്മകൾ മുന്നറിയിപ്പ് നൽകി.
ദുബൈ എക്സ്പോ സിറ്റിയിൽ ഇന്നലെയാണ് കോപ്പ് 28 ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. ഇന്നു മുതൽ അടുത്ത 3 ദിവസങ്ങളിലായി വിവിധ ലോകനേതാക്കൾ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇന്നലെ രാത്രി ദുബൈ മക്തൂം വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രി മോദിയെ യു.എ.ഇ ആഭ്യന്തരമന്ത്രിശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഇന്ന് കോപ് 28 ഉച്ചകോടിയുടെ വിവിധ സെഷനുകളിൽ മോദി പങ്കെടുക്കും . കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ വിവിധ രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഒപ്പുവെക്കും. വൈകീട്ടോടെ മോദി ഇന്ത്യയിലേക്ക് മടങ്ങും.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ മുന്നേറ്റത്തിൽ നിർണായകമെന്ന് കരുതുന്ന 'നാശനഷ്ട നിധിയിലേക്ക് വിവിധ രാജ്യങ്ങൾ വൻതുക അനുവദിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളാകുന്ന വികസ്വര രാജ്യങ്ങൾക്ക് സമ്പന്ന രാജ്യങ്ങളുടെ സഹായം ലഭ്യമാക്കുന്നതാണ് നിധി. 100 ദശലക്ഷം ഡോളറാണ് നിധിയിലേക്ക് യു.എ.ഇ നൽകുക. അമേരിക്ക, യു.കെ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും വിഹിതം പ്രഖ്യപിച്ചു.ഡിസംബർ 12വരെ ഉച്ചകോടി നീണ്ടുനിൽക്കും. ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
Adjust Story Font
16