നിയമം കർശനമാക്കി; കുവൈത്തിൽ പതിനായിരം വാഹനങ്ങൾക്ക് നിരത്തിലിറങ്ങുന്നതിന് വിലക്ക്
കാര്യക്ഷമമല്ലാത്ത വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പരിശോധനാ കാമ്പയിനു തുടക്കമിട്ടതെന്നും അധികൃതർ വ്യക്തമാക്കി

കുവൈത്തിൽ കഴിഞ്ഞ ആറുമാസത്തിനിടെ പതിനായിരം വാഹനങ്ങൾ ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെട്ടതായി ഗതാഗത വകുപ്പ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇത്രയും വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഗതാഗത വകുപ്പിന്റെ ഫിറ്റ്‌നസ്സ് ടെസ്റ്റിൽ പൊതുസഞ്ചാരത്തിന് യോഗ്യമല്ലാത്ത വിധം സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പതിനായിരം വാഹനങ്ങൾക്ക് റോഡിലിറക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയത്. അറ്റകുറ്റപണി നടത്തി വീണ്ടും ഫിറ്റ്‌നസ് പരിശോധന നടത്തി വിജയിച്ചാലേ ഇത്തരം വാഹനങ്ങൾ റോഡിലിറക്കാൻ അനുവദിക്കൂ എന്നു ഗതാഗതവകുപ്പ് വ്യക്തമാക്കി. നിശ്ചിത കാലാവധി കഴിഞ്ഞതും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ല. ഗതാഗത യോഗ്യമല്ലാത്ത വാഹനങ്ങൾ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന കാമ്പയിൻ നടത്തുമെന്ന് ട്രാഫിക്ക് വകുപ്പിലെ ടെക്നിക്കൽ ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മിഷാൽ അൽ സുവൈജി പറഞ്ഞു.
പഴകിയ ടയറുകളും കാര്യക്ഷമമല്ലാത്ത വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പരിശോധനാ കാമ്പയിനു തുടക്കമിട്ടതെന്നും അധികൃതർ വ്യക്തമാക്കി ട്രാഫിക് അവബോധം വളർത്തുകയും വേനൽക്കാലത്ത് പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ കൃത്യസമയത്തു സർവീസ് ചെയ്യണമെന്നും ടയറുകൾ, പുക പുറന്തള്ളൽ, പെയിന്റ്, ലൈറ്റുകൾ എന്നിവയിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Adjust Story Font
16

