അഹമ്മദാബാദ് വിമാന ദുരന്തം: കുവൈത്ത് അമീർ അനുശോചനം രേഖപ്പെടുത്തി
കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവർ ഇന്ത്യൻ രാഷ്ട്രപതിക്ക് അനുശോചന സന്ദേശം അയച്ചു

കുവൈത്ത് സിറ്റി: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി കുവൈത്ത് അമീർ. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച അനുശോചന സന്ദേശത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നതാായി അമീർ ശൈഖ് മിഷ്അൽ അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അബ്ദുല്ല അൽ അഹ്‌മദ് അസ്സബാഹ് എന്നിവരും ഇന്ത്യൻ രാഷ്ട്രപതിക്ക് സമാനമായ അനുശോചന സന്ദേശങ്ങൾ അയച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ഈ ദുരന്തത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി. വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ദുരിതകാലത്ത് ഇന്ത്യയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യം മന്ത്രാലയം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും, സൗഹൃദ രാജ്യമായ ഇന്ത്യയുടെ നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനമാണ് ടേക്ക് ഓഫിന് മിനിറ്റുകൾക്കകം തകർന്നു വീണത്. 242 യാത്രക്കാരും ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. ഒരാൾ മാത്രമാണ് ഈ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം ഒരു മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കും സമീപത്തെ ജനവാസ മേഖലയിലേക്കും തകർന്നുവീണതിനാൽ വിമാനത്തിലെ ആളുകളെ കൂടാതെ നിരവധി പ്രദേശവാസികളും അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

