കുവൈത്തിൽ ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാനായി ക്യാമ്പയിൻ ആരംഭിച്ചു
പൊതു സുരക്ഷാവിഭാഗം, ഗതാഗത വകുപ്പ്, ആയുധ അന്വേഷണ വകുപ്പ് എന്നിവയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് പരിശോധന നടത്തിയത്.

കുവെത്തിൽ ലൈസൻസില്ലാത്ത ആയുധങ്ങൾ പിടിച്ചെടുക്കാനായി ആഭ്യന്തരമന്ത്രാലയം പരിശോധന ക്യാമ്പയിൻ ആരംഭിച്ചു. വഫ്ര, ഉമ്മു സഫാഖ് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം പരിശോധന നടന്നു. കുവൈത്ത് പൗരന്മാരിൽനിന്ന് എയർ ഗണ്ണും വെടിമരുന്നും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
രാജ്യത്ത് കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയം പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചത്. പൊതു സുരക്ഷാവിഭാഗം, ഗതാഗത വകുപ്പ്, ആയുധ അന്വേഷണ വകുപ്പ് എന്നിവയിലെ പ്രതിനിധികളെ ഉൾപ്പെടുത്തി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ആണ് പരിശോധന നടത്തിയത്. നിയമം ലംഘിച്ച് പൊതുജനങ്ങൾ കൈവശം വെക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. രാജ്യത്തെ വിവിധ മേഖലകളിൽ പരിശോധനാ ക്യാമ്പയിൻ തുടരാനാണ് തീരുമാനം. അഞ്ച് വർഷം തടവ്, 10,000 ദിനാറിൽ കുറയാത്ത പിഴ എന്നിങ്ങനെ കർശന ശിക്ഷയാണ് ലൈസൻസ് ഇല്ലാതെ ആയുധം ഉപയോഗിച്ചാൽ ലഭിക്കുക. രാജ്യത്ത് കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സുരക്ഷാ പട്രോളിങ് ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ അൻവർ അൽ ബർജാസ് നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

