കുവൈത്തില്‍ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയക്കൽ 5.1 ബില്യൺ ദിനാറായി ഉയർന്നു
നാല് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള പ്രവാസികളുടെ പണമയക്കൽ 5.1 ബില്യൺ ദിനാറായി ഉയർന്നു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറിക്കിയ സ്ഥിതി വിവരകണക്ക് പ്രകാരം 2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 78.4 കോടി ദിനാറിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 18.13 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് കാണിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം 2021 ലും 2022 ലും രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കിനോട് അടുത്തെത്തിയിരിക്കുകയാണ് നിലവിലെ കണക്കുകൾ. ഈ രണ്ട് വർഷങ്ങളിൽ 5.4 ബില്യൺ ദിനാറിലധികം തുക പ്രവാസികൾ നാട്ടിലേക്ക് അയച്ചിരുന്നു.
പെട്രോളിയം, നിർമാണം, ആരോഗ്യം, വ്യാപാരം, സേവനം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ പ്രവാസി തൊഴിലാളികൾക്കുള്ള ശക്തമായ ഡിമാൻഡാണ് വർധനവിന് കാരണം. കൂടാതെ മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ സ്വകാര്യ നിക്ഷേപങ്ങൾ, കുവൈത്ത് ദിനാറിന്റെ ഉയർന്ന മൂല്യം എന്നിവയും നിർണായക ഘടകമായി.
Adjust Story Font
16

