കുവൈത്തിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർധന
തെറ്റായ ജീവിത ശൈലിയാണ് ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണം കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍
കുവൈത്തില്‍ പ്രമേഹ രോഗികള്‍ വര്‍ദ്ധിച്ചുവരുന്നതായി ഡയബറ്റിസ് അസോസിയേഷൻ മേധാവി ഡോ. വലീദ് അൽ ദാഹി. കുവൈത്ത് ഡയബറ്റിസ് അസോസിയേഷനുമായി സഹകരിച്ച് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് കുവൈത്തിലെ പ്രമേഹ നിരക്ക് 25.5 ശതമാനത്തിൽ എത്തിയതായി വലീദ് അൽ ദാഹി വ്യകതമാക്കി. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തെറ്റായ ജീവിത ശൈലിയാണ് ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണം കൂട്ടുന്നതെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
കുറഞ്ഞ പഞ്ചസാര ഭക്ഷണ സമ്പ്രദായം സ്വീകരിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും രോഗികൾക്ക് ഈ ടൈപ്പ് 2 പ്രമേഹം ഒഴിവാക്കാനാകും. ആധുനിക ജീവിതശൈലിയും ടാബ്‌ലെറ്റുകളിലും സ്മാർട്ട്‌ഫോണുകളിലും മണിക്കൂറുകൾ ചെലവഴിക്കുന്നതും പ്രമേഹബാധിതരായ കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതായി ഡോ. വലീദ് അൽ ദാഹി പറഞ്ഞു.
അതിനിടെ രോഗികളുടെ എണ്ണം കൂടുന്നത് അനുസരിച്ച് പ്രമേഹ ചികിത്സക്കായുള്ള ചിലവും കൂടിയിട്ടുണ്ട്. പ്രമേഹ ബാധിതരുടെ എണ്ണം കുറച്ചു കൊണ്ടു വരുന്നതിനായി കുവൈറ്റ് ഡയബറ്റിസ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ബോധവൽക്കരണ കാമ്പയിനുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Adjust Story Font
16