കുവൈത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് പാർലമെന്റ്
രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവരെ കുത്തിവെപ്പ് പൂർത്തിയാക്കിയവരായി പരിഗണിക്കണം, കുത്തിവെപ്പ് എടുത്തവരും അല്ലാത്തവരുമായ കുട്ടികളെ ഒരുപോലെ പരിഗണിക്കണം, വിദേശത്തുനിന്ന് തിരിച്ചെത്തുന്ന കുവൈത്തികളെ ഒരു പി.സി.ആർ പരിശോധനക്ക് മാത്രം വിധേയമാക്കണം എന്നിവയാണ് മറ്റു പ്രധാന ഭേദഗതി നിർദേശങ്ങൾ

കുവൈത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന് പാർലമെന്റ്. സാംക്രമിക രോഗനിയന്ത്രണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള കരട് നിർദേശത്തിനു പാർലിമെന്റ് അംഗീകാരം നൽകി.
ബുധനാഴ്ച നടന്ന പാർലിമെന്റ് സെഷനിൽ ആണ് കരട് നിർദേശം വോട്ടിനിട്ടത്.രണ്ടാംവായനയിൽ 46 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭേദഗതി ബിൽ പാസാക്കിയത്. കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണം പിൻവലിക്കണമെന്നും വാക്‌സിൻ എടുക്കാത്തവരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
രണ്ട് ഡോസ് കുത്തിവെപ്പ് എടുത്തവരെ കുത്തിവെപ്പ് പൂർത്തിയാക്കിയവരായി പരിഗണിക്കണം, കുത്തിവെപ്പ് എടുത്തവരും അല്ലാത്തവരുമായ കുട്ടികളെ ഒരുപോലെ പരിഗണിക്കണം, വിദേശത്തുനിന്ന് തിരിച്ചെത്തുന്ന കുവൈത്തികളെ ഒരു പി.സി.ആർ പരിശോധനക്ക് മാത്രം വിധേയമാക്കണം എന്നിവയാണ് മറ്റു പ്രധാന ഭേദഗതി നിർദേശങ്ങൾ. ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയവരിൽ നിന്ന് 50 ദീനാർ പിഴ ഈടാക്കാനും, കോടതിയിൽ പോകാതെ പിഴയടക്കാൻ സൗകര്യമൊരുക്കാനും കരട് ബില്ലിൽ ശിപാർശയുണ്ട്. കുത്തിവെപ്പ് എടുത്തവരുടെ പാർശ്വഫലം സംബന്ധിച്ച പരാതി സ്വീകരിക്കാൻ മെഡിക്കൽ കമ്മിറ്റി രൂപവത്കരിക്കണം,കമ്മിറ്റി കൃത്യമായ ഇടവേളകളിൽ മന്ത്രിസഭക്ക് റിപ്പോർട്ട് സമർപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും പാർലിമെന്റ് അംഗീകരിച്ചു.ബിൽ മന്ത്രിസഭ അംഗീകരിച്ചാൽ മാത്രമേ നിയമപ്രാബല്യം ഉണ്ടാകൂ.
Adjust Story Font
16

