കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ തടവും പിഴയും ശിക്ഷ
പതാകകൾ ഉയർത്തുന്നതിന് ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ പ്രദർശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി. ദേശീയ പതാക നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് പുറത്തിറക്കിയ 2025-ലെ 73-ാം നമ്പർ ഡിക്രി-നിയമമനുസരിച്ചാണ് പുതിയ നിയന്ത്രണം. പുതുതായി കൂട്ടിച്ചേർത്ത ആർട്ടിക്കിൾ 3 ബിസ് പ്രകാരം, കുവൈത്തിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉയർത്തുന്നതിന് ഇനി മുതൽ ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. ഇത് സാധാരണ ദിവസങ്ങളിലായാലും, പൊതു അല്ലെങ്കിൽ സ്വകാര്യ പരിപാടികളിലായാലും, അതാത് രാജ്യങ്ങളുടെ ദേശീയ അവധി ദിവസങ്ങളിലായാലും ബാധകമാണ്.
ഒരു വിദേശ രാജ്യം പങ്കാളിയാകുന്ന പ്രാദേശിക അല്ലെങ്കിൽ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് കുവൈത്ത് ആതിഥേയത്വം വഹിക്കുമ്പോൾ മാത്രമാണ് ഈ നിയമത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
കൂടാതെ, മതപരമോ, സാമൂഹികമോ, ഗോത്രപരമോ ആയ ഗ്രൂപ്പുകളുടെ പതാകകളോ മുദ്രാവാക്യങ്ങളോ പ്രദർശിപ്പിക്കുന്നതും ഈ നിയമം നിരോധിക്കുന്നു. അംഗീകൃത സ്‌പോർട്‌സ് ക്ലബ്ബുകളുടെ ഔദ്യോഗിക പതാകകൾക്കും മുദ്രാവാക്യങ്ങൾക്കും മാത്രമാണ് ഇതിൽ ഇളവുള്ളത്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ അല്ലെങ്കിൽ 1,000 ദിനാർ മുതൽ 2,000 ദിനാർ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്.
Adjust Story Font
16

