താമസ, തൊഴിൽ നിയമലംഘനം: കുവൈത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 6,300 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷൻസ് സെക്ടറിലെ ഡിപോർടേഷൻ ആൻഡ് ഡിറ്റൻഷൻ ഡിപ്പാർട്ട്മെന്റ് മെയ്, ജൂൺ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. രാജ്യത്തെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള വകുപ്പിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.
വിവിധ മന്ത്രാലയ വകുപ്പുകൾ റഫർ ചെയ്യുന്ന നിയമലംഘകരെ നാടുകടത്തുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. നാടുകടത്തൽ നടപടികൾ വേഗത്തിലാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും, താൽക്കാലിക തടങ്കലിൽ കഴിയുന്നവർക്ക് മാനുഷിക പിന്തുണയും മറ്റ് ആവശ്യങ്ങളും ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. രാജ്യത്തുടനീളം നടക്കുന്ന സുരക്ഷാ കാമ്പയിനുകളിലൂടെ അറസ്റ്റിലാകുന്ന അനധികൃത തൊഴിലാളികൾ ഉൾപ്പെടെയുള്ള താമസ, തൊഴിൽ നിയമ ലംഘകരെ ഫീൽഡ് സെക്ടറുകൾ മന്ത്രാലയത്തിലേക്ക് റഫർ ചെയ്യുന്നുണ്ട്.
Adjust Story Font
16

