കുവൈത്ത് നാളെ വിധിയെഴുതും; തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി
അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി 305 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്

കുവൈത്ത് പാർലിമെന്‍റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി 305 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വം അവസാനിച്ച് സുസ്ഥിര ജനായത്ത സംവിധാനത്തിന് വഴിയൊരുക്കാൻ പുതിയ തെരഞ്ഞെടുപ്പ് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാറും ജനങ്ങളും.
രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് വോട്ടെടുപ്പ് . രാജ്യത്തെ ആറു ഗവർണറേറ്റുകളിലായി 123 സ്‌കൂളുകളാണ് പോളിംഗ് സ്റ്റേഷനുകളാക്കി മാറ്റിയിരിക്കുന്നത്. വോട്ടെടുപ്പ് പ്രമാണിച്ചു വ്യാഴാഴ്ച രാജ്യത്ത് പൊതു അവധിയാണ്. 22 വനിതകൾ ഉൾപ്പെടെ 305 പേരാണ് മത്സരരംഗത്തുള്ളത്. അഞ്ചാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതകൾ സ്ഥാനാർത്ഥികൾ 82 പേർ. രണ്ടര ലക്ഷം വോട്ടര്മാരാണ് ഇവിടെ വിധി നിർണയിക്കുക. നാലാം മണ്ഡലത്തിൽ 80 പേരും മൂന്നിൽ 47 പേരും ഒന്ന് രണ്ടു മണ്ഡലങ്ങളിലായി 48 പേർ വീതവുമാണ് മത്സരരംഗത്തുള്ളത് . കഴിഞ്ഞ പാർലിമെന്റിൽ അംഗങ്ങളായിരുന്ന നാൽപതോളം പേരും നിരവധി മുൻ എം.പിമാരും രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം അറിയിയ്ച്ചു. . വോട്ടർമാർക്ക് സ്വതന്ത്രവും നിഷ്പക്ഷവുമായി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് . . വോട്ടർമാരെ സ്വാധീനിക്കൽ, വോട്ട് വാങ്ങൽ എന്നിവക്കെതിരെ കർശന നിരീക്ഷണമുണ്ടാകും
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായി കുവൈത്തിൽ എത്തിയിട്ടുണ്ട്. അഭ്യന്തരമന്ത്രാലയത്തിനു പുറമെ , സിവിൽ ഡിഫൻസ് സൈനികരും റെഡ്ക്രസന്റ് വളണ്ടിയർമാരും സേവനരംഗത്ത് ഉണ്ടാകും . രാജ്യത്തെ പ്രബല പ്രവാസി സമൂഹമായ മലയാളികൾ താൽപര്യത്തോടെയാണ് കുവൈത്ത് തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.
Adjust Story Font
16

