കുവൈത്തിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കും
പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയോൺമെന്റ് അതോറിറ്റിയുടെ തീരുമാനം. പാരിസ്ഥിതിക നിയമ ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരിശോധന നടപടികൾ സജീവമാക്കാൻ ഇൻസ്പെക്ഷൻ ആൻഡ് കണ്ട്രോൾ വകുപ്പിന് നിർദേശം നൽകിയതായി അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് പറഞ്ഞു.
പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയോൺമെന്റ് അതോറിറ്റിയുടെ തീരുമാനം. പാരിസ്ഥിതിക ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് കുവൈറ്റ് ഉൾക്കടലിൽ മത്സ്യബന്ധനം, നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ മാലിന്യം തള്ളൽ, മണൽ മോഷണം എന്നിവ അതീവ ഗൗരവമുള്ള കുറ്റമാണ്. ഇത്തരം നിയമലംഘകർക്കെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ലഅഹമ്മദ് ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കുന്നവരെ പിഴയോ മുന്നറിയിപ്പോ മാത്രം നൽകി വിട്ടയക്കരുതെന്ന് അദ്ദേഹം ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി. പകരം ലംഘനത്തിന്റെ പരിശോധനാ റിപ്പോർട്ട് തയ്യാറാകുകയും നിയമലംഘകന്റെ സിവിൽ ഐഡി പിടിച്ചെടുത്തു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും വേണം. നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ പ്രത്യേക സെല്ലിൽ പാർപ്പിക്കാനും പരിസ്ഥിതി അതോറിറ്റി ഡയറക്ടർ നിർദേശം നൽകി. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കും. നടപടികൾ കർശനമാക്കുന്നത് നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും നിയമലംഘനങ്ങൾ തടയാനും സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Adjust Story Font
16

