പിഴകളിലൂടെയുള്ള വരുമാനം; കുവൈത്ത് ഗവൺമെന്റ് ലക്ഷ്യമിടുന്നത് 37.461 കോടി ദിനാർ
വെളിപ്പെടുത്തൽ 2026/2027 സാമ്പത്തിക വർഷത്തെ ബജറ്റ് റിപ്പോർട്ടിൽ

കുവൈത്ത് സിറ്റി: വിവിധ പിഴകളിലൂടെയും പെനാൽറ്റികളിലുടെയും കണ്ടുകെട്ടലിലൂടെയും കുവൈത്ത് ഗവൺമെന്റ് ലക്ഷ്യമിടുന്ന ആകെ വരുമാനം 37.461 കോടി ദിനാർ. 2026/2027 സാമ്പത്തിക വർഷത്തെ ബജറ്റ് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ സാമ്പത്തിക ബജറ്റിൽ അനുവദിച്ച 36.6519 കോടി ദിനാറിനേക്കാൾ 80.91 ലക്ഷം ദിനാർ കൂടുതലാണിത്. രാജ്യത്തിന്റെ എണ്ണ ഇതര വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും ദീർഘകാല സാമ്പത്തിക സ്ഥിരത കൈവരിക്കാനുമാണ് നടപടി.
മൊത്തം വരുമാനത്തിന്റെ വലിയൊരു ഭാഗം 'ഫൈൻസ് ആൻഡ് പെനാൽറ്റീസ്' വിഭാഗത്തിൽ നിന്നാണെന്നാണ് റിപ്പോർട്ട്. 32.4672 കോടി ദിനാറാണ് ഈ വിഭാഗത്തിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഗതാഗത നിയമലംഘനങ്ങളിൽ നിന്നുള്ള 20 കോടി, ക്രിമിനൽ പിഴകൾ 4.7 കോടി, മറ്റ് പിഴകൾ 7.2258 കോടി എന്നിങ്ങനെ ലഭിക്കുമെന്നും കരുതുന്നു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നുള്ള സ്വത്തുക്കൾ കണ്ടുകെട്ടലുമായി ബന്ധപ്പെട്ട് 4.5 കോടി, കണ്ടുകെട്ടിയ ഗ്യാരണ്ടികളിൽ നിന്നുള്ള 4.7638 കോടി എന്നിവയാണ് 'ജപ്തി' വിഭാഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16

