കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് വിസ പുതുക്കുന്നതിനുള്ള വിലക്ക് പിൻവലിച്ചു
500 ദിനാർ വാർഷിക ഫീസ്, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എന്നീ നിബന്ധനകളോടെയാണ് വിലക്ക് പിൻവലിച്ചത്.

കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് വിസ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. 500 ദിനാർ വാർഷിക ഫീസ്, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എന്നീ നിബന്ധനകളോടെയാണ് വിലക്ക് പിൻവലിച്ചത്.
വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അറുപത് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് മാൻപവർ അതോറിറ്റി ഇറക്കിയ ഉത്തരവാണ് പിൻവലിച്ചത്. പുതിയ തീരുമാനം അനുസരിച്ച് ഇത്തരക്കാരുടെ ഇഖാമ പുതുക്കുന്നതിന് 500 ദിനാർ വാർഷിക ഫീസ് ഈടാക്കും. ഇതോടൊപ്പം സ്വകാര്യ ആരോഗ്യ ഇൻഷുറൻസും നിർബന്ധമാകും.
ഇൻഷുറൻസ് തുക വ്യക്തമാക്കിയിട്ടില്ല. അതേസമയം 1200 ദിനാർ വാർഷിക പ്രീമിയം കണക്കാക്കി 60 വയസ്സിനു മുകളിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാമെന്നു സ്വകാര്യ ഇൻഷുറൻസ് കമ്പനി ഫെഡറേഷൻ അറിയിച്ചിട്ടുണ്ട് . ഈ വര്ഷം ജനുവരി മുതലാണ് 60 വയസ് കഴിഞ ബിരുദമില്ലാത്ത പ്രസിഡൻസി പുതുക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് മാൻപവർ അതോറിറ്റി നടപ്പാക്കിയത് . ഇതേ തുടർന്ന് അനേകം വിദേശികൾക്ക് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു .ഉത്തരവിന് നിയമസാധുത ഇല്ലെന്ന് ഫത്‌വ ലെജിസ്ലേറ്റീവ് കമ്മിറ്റി നിലപാട് എടുത്തതോടെയാണ് ഉത്തരവ് പിൻവലിക്കാൻ അധികൃതർ നിർബന്ധിതരായത്.
Adjust Story Font
16

