കുവൈത്തിൽ വാണിജ്യ സ്ഥാപനങ്ങളില്‍ കർശന പരിശോധന
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏർപ്പെടുത്തിയ പ്രവേശന നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണു വാണിജ്യ സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്
കുവൈത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നത് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി. വാണിജ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ നിരവധി പേർക്ക് മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് ഏർപ്പെടുത്തിയ പ്രവേശന നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണു വാണിജ്യ സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. റസ്‌റ്റോറൻറുകളിലും പരിശോധന നടത്തുന്നുണ്ട്. വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം നൽകുന്നതെന്ന് ഉറപ്പാക്കാൻ 500 ഉദ്യോഗസ്ഥരെ നിയോഗിച്ചത്തിനു പുറമെയാണ് മുനിസിപ്പൽ സ്‌ക്വഡിന്റെ ഫീൽഡ് പരിശോധന.
രാജ്യത്തെ പ്രധാന മാളുകൾ, പൊതു മാർക്കറ്റുകൾ, റസ്‌റ്റോറന്റുകൾ, കഫേകൾ, ഹെൽത്ത് ക്ലബുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയിൽ പരിശോധന ശക്തമാക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ഹവല്ലി മേഖലയിൽ നടന്ന ഫീൽഡ്പരിശോധനയിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്തതിന് എട്ട് സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. 141 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടിസ് നൽകിയിട്ടുമുണ്ട്.
Adjust Story Font
16