കുവൈത്ത് വിഷമദ്യ ദുരന്തം; മരണ സംഖ്യ ഉയരുന്നു
വിഷബാധയെന്ന് സംശയിക്കുന്ന കേസുകൾ അടിയന്തര ഹോട്ട്‌ലൈനുകളിലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 23 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയെന്ന് സംശയിക്കുന്ന കേസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ഹോട്ട്‌ലൈനുകളിലൂടെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇതുവരെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം 160 ആയിട്ടുണ്ട്. മരണപ്പെട്ടവരിൽ ഭൂരിഭാഗവും തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലായിരുന്നവരാണ്. ഇപ്പോഴും പലരുടെയും നില ഗുരുതരമാണെന്നും, പലരെയും മെക്കാനിക്കൽ വെന്റിലേറ്ററുകളിൽ പ്രവേശിപ്പിക്കുകയും ചിലർക്ക് അടിയന്തര ഡയാലിസിസ് നടത്തുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. എല്ലാ കേസുകളും കുവൈത്ത് വിഷനിയന്ത്രണ കേന്ദ്രത്തിന്റെ സഹകരണത്തോടെ 24 മണിക്കൂറും നിരീക്ഷണത്തിൽ തുടരുകയാണ്.
ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും മേൽനോട്ടവും ഉറപ്പാക്കാൻ സുരക്ഷാ അധികാരികളെയും വിവിധ ഏജൻസികളെയും ഉൾപ്പെടുത്തി ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, രാജ്യത്തെ വിവിധ ആശുപത്രികളിൽ ഇന്നും നിരവധി പേർ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും, പലർക്കും ഡയാലിസിസ് ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
മലയാളികൾ അടക്കം 40 ഇന്ത്യക്കാർ ഇപ്പോഴും ചികിത്സയിലുള്ളതായി ഇന്ത്യൻ എംബസി നേരത്തെ സ്ഥിരീകരിച്ചിരുന്നു. മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് നടന്ന് വരുന്ന വ്യാപക സുരക്ഷാ പരിശോധനയിൽ നിരവധി മദ്യനിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രവാസികളെ പിടികൂടി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.
Adjust Story Font
16

