ഗസ്സയെ ചേർത്തുപിടിച്ച് കുവൈത്ത്; അടിയന്തര ദുരിതാശ്വാസ കാമ്പയിൻ വഴി സമാഹരിച്ചത് 6.5 ദശലക്ഷം ദിനാർ
ചൊവ്വാഴ്ചയാണ് കാമ്പയിൻ അവസാനിച്ചത്

കുവൈത്ത് സിറ്റി: ഗസ്സയിലെ ജനതയ്ക്ക് പിന്തുണയുമായി കുവൈത്ത് നടത്തിയ അടിയന്തര ദുരിതാശ്വാസ കാമ്പയിൻ വൻ വിജയം. മൂന്ന് ദിവസം നീണ്ടുനിന്ന കാമ്പയിനിലൂടെ 6,546,078 കുവൈത്തി ദിനാർ (ഏകദേശം 21.4 മില്യൺ യുഎസ് ഡോളർ) സമാഹരിച്ചതായി സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ചയാണ് കാമ്പയിൻ അവസാനിച്ചത്.
വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി , നിരവധി കുവൈത്ത് ജീവകാരുണ്യ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്‌മെന്റ്‌സ് 500,000 ദിനാറും (ഏകദേശം 1.6 ദശലക്ഷം ഡോളർ) ഇൻസാൻ ചാരിറ്റി സൊസൈറ്റി 1.5 ദശലക്ഷം ദിനാറും (ഏകദേശം 4.9 ദശലക്ഷം ഡോളർ) സംഭാവന നൽകി.
'കുവൈത്ത് ബൈ യുവർ സൈഡ് - എ റെസ്‌പോൺസ് ടു ഗസ്സ' എന്ന പേരിലുള്ള കാമ്പയിൻ ലിങ്ക് വഴി മാത്രം 63,501 പേരിൽ നിന്ന് 2,515,795 ദിനാർ (ഏകദേശം 8.2 ദശലക്ഷം ഡോളർ) ലഭിച്ചു.
ഈ ദുരിതാശ്വാസ കാമ്പയിൻ ഫലസ്തീൻ ജനതയോടുള്ള കുവൈത്തിന്റെ മാനുഷിക പ്രതിബദ്ധതയുടെയും പിന്തുണയുടെയും പ്രതിഫലനമാണെന്ന് മന്ത്രാലയ വക്താവ് യൂസഫ് സൈഫ് പറഞ്ഞു. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സാമ്പത്തിക സഹായത്തിന് പുറമെ, അംഗീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഭക്ഷ്യവസ്തുക്കളും സംഭാവനയായി സ്വീകരിച്ചു. ഈജിപ്ത്, ജോർദാൻ, ഫലസ്തീൻ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ഏജൻസികളുമായി സഹകരിച്ച് സഹായങ്ങൾ അർഹരായവരിലേക്ക് എത്തിക്കാനുള്ള ഏകോപനം കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നിർവഹിക്കും
Adjust Story Font
16

