ഓൺലൈൻ പോർട്ടലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി കുവൈത്ത്
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദീനാർ മുതൽ 5000 ദീനാർ വരെ പിഴചുമത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
ഓൺലൈൻ പോർട്ടലുകൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 90 ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനാനുമതി റദ്ധാക്കി. 73 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടത്തിയ സൂക്ഷ്മ പരിശോധന ക്യാമ്പയിനിലാണ് 90 ഇലക്ട്രോണിക് മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കിയതും 73 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതും. മാധ്യമങ്ങളുടെ നിയമലംഘനം നിരീക്ഷിക്കുന്ന സമിതിയുടെ ശുപാർശ അനുസരിച്ചാണ് നടപടിയെന്ന് വാർത്താവിനിമയ മന്ത്രി ഹമദ് റൂഹുദ്ദീൻ പറഞ്ഞു. ഓൺലൈൻ പോർട്ടലുകളും സാറ്റലൈറ്റ് ചാനലുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദീനാർ മുതൽ 5000 ദീനാർ വരെ പിഴചുമത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇഷ്യൂ ചെയ്ത് ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ മുന്നറിയിപ്പ് ഇല്ലാതെ ലൈസൻസ് റദ്ദാക്കും. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയതെന്നും ഇത് അനുസരിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്നും. മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു
Adjust Story Font
16