വിദേശികളില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കാൻ ഒരുങ്ങി കുവൈത്ത്
സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളില്‍ അഞ്ച് ദിനാറും ഫീസ് ഈടാക്കും

കുവൈത്തില്‍ വിദേശികളില്‍ നിന്ന് മരുന്നിന് ഫീസ് ഈടാക്കുവാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് ദിനാറും പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളില്‍ അഞ്ച് ദിനാറും മരുന്നിന് ഫീസ് ഈടാക്കാൻ ആരോഗ്യ മന്ത്രി ഡോ അഹമ്മദ് അൽ അവാദിയാണ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു . നേരത്തെ പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നുകള്‍ സൗജന്യമായാണ് വിദേശികള്‍ക്ക് നല്‍കിയിരുന്നത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കുന്നതിനായി അഞ്ച് ദിനാറും ആശുപത്രിയിലെ ഔട്ട് പേഷ്യന്റ് ഫാർമസിയില്‍ പത്ത് ദിനാറും ഫീസായി വിദേശികള്‍ നല്‍കേണ്ടിവരും.
നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ട് ദിനാറും ആശുപത്രികളിൽ പത്ത് ദിനാറുമാണ് കൺസൾട്ടേഷൻ ഫീസ് ഈടാക്കുന്നത്. ഫലത്തില്‍ പ്രവാസികള്‍ക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്ക് സന്ദര്‍ശിക്കുവാന്‍ ഏഴ് ദിനാറും ആശുപത്രി സന്ദര്‍ശിക്കുവാന്‍ 20 ദിനാറുമായി ഫീസ് നല്‍കേണ്ടിവരും. മരുന്നുകൾ പാഴാക്കുന്നത് തടയാനും ആരോഗ്യ സേവനങ്ങൾ ഉയർത്താനും ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
ചില പ്രത്യേക മേഖലകളെ ഫീസിൽ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചുണ്ടെങ്കിലും ഇവ ഏതെന്ന് വ്യക്തമാക്കിയിട്ടില്ല. മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് സാധാരണക്കാരായ വിദേശികള്‍ക്ക് പുതിയ തീരുമാനം വലിയ പ്രതിസന്ധിയാകും സൃഷ്ടിക്കുക.
Adjust Story Font
16

