കുവൈത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചയാളെ പിടികൂടി
നാടുകടത്തപ്പെട്ട പ്രവാസികളെ തിരിച്ചറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് കുവൈത്ത് വ്യോമ-കര അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചയാളെ പിടികൂടി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രവാസിയെ പിടികൂടിയത്. രാജ്യത്ത് പ്രവേശിക്കുന്നതിൽ വിലക്കുള്ള ഇദ്ദേഹത്തെ ബയോമെട്രിക്സ് ഉപകരണങ്ങള്‍ വഴിയാണ് തിരിച്ചറിഞ്ഞത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്തതിന് വർഷങ്ങൾക്ക് മുമ്പ് കുവൈത്തിൽ നിന്ന് നാടുകടത്തിയ വിദേശിയെയാണ് അധികൃതര്‍ പിടികൂടിയത്. രാജ്യത്തേക്ക് പ്രവേശന വിലക്കുള്ളതിനാൽ പേരിൽ മാറ്റം വരുത്തി കുവൈത്തിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു. പിടികൂടിയ പ്രവാസിയെ മാതൃ രാജ്യത്തേക്ക് തിരികെ അയച്ചതായി പ്രാദേശിക മാധ്യമമായ അൽ റായി റിപ്പോര്‍ട്ട് ചെയ്തു.
നാടുകടത്തപ്പെട്ട പ്രവാസികളെ തിരിച്ചറിയാന്‍ വിപുലമായ സംവിധാനങ്ങളാണ് കുവൈത്ത് വ്യോമ-കര അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിലാണ് നാട് കടത്തിയവരുടെ വിരലടയാളങ്ങളും മറ്റു വിവരങ്ങളും ശേഖരിച്ച് വെക്കുന്നത്. വ്യാജ പാസ്‌പോർട്ടുകളിലും പേരുകളിലും രാജ്യത്ത് എത്തിയാലും ബയോമെട്രിക്സ് ഉപകരണങ്ങൾ വഴി ഇത്തരക്കാരെ പിടികൂടാന്‍ സാധിക്കും.
2011-ലാണ് വിമാനത്താവളത്തിൽ ഫിംഗർ പ്രിന്‍റ് ഉപകരണങ്ങൾ സ്ഥാപിച്ചത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ ഫിംഗർ പ്രിന്‍റ് എടുത്ത് സെക്കൻഡുകൾക്കകം വ്യക്തിയുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ തെളിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ നിയമ ലംഘനങ്ങളില്‍ പിടിക്കപ്പെട്ട പ്രവാസികളെയാണ് കഴിഞ്ഞ കാലങ്ങളില്‍ രാജ്യത്ത് നിന്ന് നാടുകടത്തിയത്.
Adjust Story Font
16

