Quantcast

കുവൈത്തിൽ പുതിയ മയക്കുമരുന്ന് നിയമം ഡിസംബർ 15 മുതൽ

ലഹരിക്കേസിൽ ഈ വർഷം നാടുകടത്തിയത് 1,063 പ്രവാസികളെ

MediaOne Logo

Web Desk

  • Published:

    7 Dec 2025 6:03 PM IST

New drug law in Kuwait from December 15
X

കുവൈത്ത് സിറ്റി: കുവൈത്തിൽ പുതിയ മയക്കുമരുന്ന് നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ. കടുത്ത ശിക്ഷകൾ ഉൾപ്പെടുന്ന പുതിയ മയക്കുമരുന്ന് നിയമമാണ് നടപ്പാകാനിരിക്കുന്നത്. മയക്കുമരുന്ന് വിൽപ്പന നടത്തുന്നവർക്ക് വധശിക്ഷ വരെ നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് അമീർ നേരത്തെ അംഗീകാരം നൽകിയിരുന്നു.

നിയമത്തിലെ ശിക്ഷകളെയും വ്യവസ്ഥകളെയും കുറിച്ച് ഈയിടെ ഒരു അഭിമുഖത്തിൽ ഡിസിജിഡി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദും അസിസ്റ്റൻറ് ബ്രിഗേഡിയർ ജനറൽ ശൈഖ് ഹമദ് അൽയൂസഫ് അൽസബയും വിവരിച്ചു. മയക്കുമരുന്ന് ഇറക്കുമതി, കടത്ത്, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ, ജീവപര്യന്തം തടവ്, 20 ലക്ഷം ദിനാർ പിഴ എന്നീ ശിക്ഷകൾ വരെ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി. മുമ്പ് ഈ കുറ്റങ്ങൾക്ക് 10 മുതൽ 15 വർഷം വരെ തടവായിരുന്നു ശിക്ഷ.

13 അധ്യായങ്ങളിലായി 84 വകുപ്പ് ഉൾക്കൊള്ളുന്ന പുതിയ നിയമം, 1983 ലെയും 1987 ലെയും പഴയ നിയമങ്ങൾ റദ്ദാക്കുന്നതാണ്. മയക്കുമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ഏകീകരിക്കുന്നതുമാണ്. മയക്കുമരുന്നുകളുടെ ഉൽപാദനം, കൃഷി, നിർമാണം, ഇറക്കുമതി, കയറ്റുമതി, കൈവശം വയ്ക്കൽ, വിൽപ്പന, ഉപഭോഗം എന്നിവ കർശനമായി നിരോധിക്കുകയും ചെയ്യുന്നു.

ചികിത്സ, ഗവേഷണം പോലുള്ള ആവശ്യങ്ങൾക്കാണ് അനുമതി ലഭിക്കുക. ഇത് സംബന്ധമായ എല്ലാ തീരുമാനങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ്. ഫാർമസ്യൂട്ടിക്കൽ നിർമാണത്തിന് ലൈസൻസുള്ള ഫാക്ടറികൾക്കു മാത്രമേ അനുമതി ലഭിക്കൂ. ചില സസ്യങ്ങളുടെ കൃഷി സർക്കാർ സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ലൈസൻസുള്ള ഗവേഷണ കേന്ദ്രങ്ങൾക്കുമാത്രം അനുവദനീയമാണ്. മയക്കുമരുന്ന് വിരുദ്ധ ദേശീയ തന്ത്രം ഒരുക്കുന്നതിനായി' സുപ്രീം കൗൺസിൽ ഫോർ കോംബാറ്റിംഗ് ഡ്രഗ്‌സ്' രൂപീകരിക്കുമെന്ന് നിയമം പറയുന്നു.

ആരോഗ്യ മന്ത്രാലയം പ്രത്യേക പുനരധിവാസ ആസക്തി ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങി 21 വയസ്സിന് താഴെയുള്ളവർക്കായി പ്രത്യേക വിഭാഗം ഒരുക്കണമെന്നും വ്യവസ്ഥയുണ്ട്. സ്വമേധയാ ചികിത്സ തേടുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കരുതെന്ന സംരക്ഷണവും നിയമം നൽകുന്നു. ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക്, ലൈസൻസുള്ള ഏതൊരു സ്ഥാപനത്തിലും പ്രവേശിച്ച് പരിശോധന നടത്താനുള്ള അധികാരവും പുതിയ നിയമം അനുവദിക്കുന്നു.

2025 ജനുവരി ഒന്ന് മുതൽ ഡിസംബർ ഒന്ന് വരെയായി മയക്കുമരുന്ന് കേസുകളിൽപ്പെട്ടതിനെ തുടർന്ന് 1,063 പ്രവാസികളെയാണ് നാടുകടത്തിയതായാണ് അധികൃതർ പറയുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ നാടുകടത്തപ്പെട്ടത്.

TAGS :

Next Story