പ്രായപൂർത്തിയാകാത്തവർക്ക് മുടി ചായം പൂശലും ടാനിംഗും വേണ്ട; കുവൈത്തിൽ പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ
ബ്ലേഡുകളുടെ പുനരുപയോഗത്തിനും സ്ഥിര ടാറ്റൂ ഉപകരണങ്ങൾക്കും നിരോധനം

കുവൈത്ത് സിറ്റി: കുവൈത്തിലെ സലൂണുകൾക്കും ജിമ്മുകൾക്കും കെയർ സെന്ററുകൾക്കും പുതിയ ആരോഗ്യ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും ചേർന്ന് 130 നിർദേശങ്ങളാണ് പുറത്തിറക്കിയത്. എല്ലാ ജീവനക്കാർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഇൻസ്ട്രക്ടർമാർക്ക് സിപിആറും ലൈഫ് സേവിംഗ് പരിശീലനവും വേണം. പൂൾ, ജക്കൂസി, സ്റ്റീം റൂം തുടങ്ങിയവയ്ക്ക് കർശന സുരക്ഷാ മാനദണ്ഡങ്ങളും പ്രഖ്യാപിച്ചു.
റേസർ ബ്ലേഡുകളോ മൂർച്ചയുള്ള ഉപകരണങ്ങളോ ഒന്നിലധികം ഉപഭോക്താക്കൾക്ക് വീണ്ടും ഉപയോഗിക്കൽ, സലൂണുകളിൽ സ്ഥിര ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കൽ എന്നിവയും 18 വയസ്സിന് താഴെയുള്ളവർക്ക് മുടി ചായം പൂശലും ടാനിംഗ് സേവനം നൽകലും നിരോധിച്ചതാണ് പ്രധാന വ്യവസ്ഥകളിൽ ഉൾപ്പെടുന്നത്. പകർച്ചവ്യാധി ബാധിച്ചവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. സേവനങ്ങൾ നൽകുമ്പോൾ തൊഴിലാളികൾ ആക്‌സസറികളും ആഭരണങ്ങളും നീക്കം ചെയ്യണം. പൊതുജനാരോഗ്യവും സേവന നിലവാരവും ഉയർത്താനായുള്ള പ്രധാന തീരുമാനമാണ് പുതിയ മാർഗനിർദേശങ്ങളെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Adjust Story Font
16

