കുവൈത്തിൽ പ്രവർത്തനം നിലച്ച കമ്പനികളുടെ വിസയിൽ എത്തിയ തൊഴിലാളികൾക്ക് സ്‌പോൺസർഷിപ്പ് മാറാൻ അവസരം
പ്രവർത്തനം നിലച്ചതോ കടലാസിൽ മാത്രം നിലനിൽക്കുന്നതോ ആയ കമ്പനികളുടെ വിസയിൽ എത്തിയവർക്കാണ് സ്‌പോൺസർഷിപ്പ് മാറാൻ അവസരമൊരുങ്ങുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവർത്തനം നിലച്ചതോ കടലാസിൽ മാത്രം നിലനിൽക്കുന്നതോ ആയ കമ്പനികളുടെ വിസയിൽ എത്തിയ തൊഴിലാളികൾക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരമൊരുങ്ങുന്നു. ഇത്തരം കമ്പനികൾക്കെതിരെ പരാതി സമർപ്പിച്ചു നിയമ നടപടി ആരംഭിച്ച തൊഴിലാളികൾക്ക് വിസാ മാറ്റത്തിനു അനുമതി നൽകുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു
മാൻപവർ അതോറിറ്റിയിലെ പരിശോധനാ വിഭാഗത്തിലെ ഡാറ്റാ റെക്കോർഡിങ്ങ് മോണിറ്റർ ആയ ബഷായർ അൽ മുത്തൈരി ആണ് ഇക്കാര്യം അറിയിച്ചത്. പ്രവർത്തനം നിലച്ചതോ, കടലാസുകളിൽ മാത്രം പ്രവർത്തിക്കുന്നതോ ആയ കമ്പനികളുടെ വിസയിൽ എത്തിയ തൊഴിലാളികൾക്ക് താമസസ്ഥലം മാറ്റാനും, തൊഴിലുടമകൾക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കാനുമാണ് മാൻ പവർ അതോറിറ്റി സൗകര്യം ഒരുക്കുന്നത്. റിക്രൂട്ടിങ് കമ്പനികളുടെ തട്ടിപ്പിന് ഇരകളായി എത്തിയ നൂറുകണക്കിന് തൊഴിലാളികൾക്ക് ഈ അവസരം ഏറെ പ്രയോജനം ചെയ്യുമെന്ന് അൽ ഖബസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രവേശിച്ചതിന് ശേഷം കമ്പനിയുടെ ഫയലുകൾ അടച്ചുപൂട്ടിയതിനാൽ തൊഴിലാളികളെ കുറ്റക്കാരായി കാണാൻ പറ്റില്ലെന്ന് വിലയിരുത്തിയാണ് വിസാ മാറ്റത്തിന് അവസരം ഒരുക്കാൻ മാൻപവർ അതോറിറ്റി തീരുമാനിച്ചത്. മാൻപവർ അതോറിറ്റി ഉൾപ്പെടുന്ന ത്രികക്ഷി സമിതി കഴിഞ്ഞ ആറുമാസത്തിനിടെ 73 പരിശോധനാ കാമ്പയിനുകൾ നടത്തിയതായും 1,314 തൊഴിൽ ലംഘനങ്ങൾ രേഖപ്പെടുത്തിയതായും ബഷായർ അൽ മുത്തൈരി പറഞ്ഞു. 2,029 തൊഴിലാളികൾക്കെതിരെ ഈ വർഷം നിയമനടപടികൾ സ്വീകരിച്ചു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 600 വീട്ടുജോലിക്കാർ ഇക്കാലയളവിൽ പിടിയിലായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

