കുവൈത്തില്‍ കുട്ടികളില്‍ പുകവലി ശീലം കൂടുന്നു: സര്‍വേഫലം
പ്രതിവര്‍ഷം 500 മില്യണ്‍ ഡോളറാണ് പുകവലിക്കായി സ്വദേശികളും വിദേശികളും ചിലവഴിക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികളില്‍ പുകവലി ശീലം കൂടുന്നു. രാജ്യത്തെ 28 ശതമാനം കുട്ടികള്‍ പുകവലിക്കുന്നവരാണെന്ന് സര്‍വേഫലം. 13 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കിടയിൽ നടത്തിയ സർവേയില്‍ 12 ശതമാനം പെൺകുട്ടികളും ദിനവും പുകവലിക്കുന്നവരാണ്. പ്രതിവര്‍ഷം 500 മില്യണ്‍ ഡോളറാണ് പുകവലിക്കായി സ്വദേശികളും വിദേശികളും ചിലവഴിക്കുന്നത്.
യുവാക്കളില്‍ വര്‍ദ്ധിച്ചുവരുന്ന ഇ-സിഗരറ്റ് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കി .4000 ത്തോളം കെമിക്കലുകളും കാര്‍ബണ്‍ മോണോക്സൈഡ് അടക്കം 50 ലധികം മാരകവിഷങ്ങളുമാണ് പുകവലിയില്‍ അടങ്ങിയിരിക്കുന്നത്. ഇ-സിഗരറ്റ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും പുകവലി ആസക്തി വർദ്ധികക്കാനും കാരണമാകും.
അതിനിടെ ഇ-സിഗരറ്റിൽ ഉപയോഗിക്കുന്ന ലിക്വിഡിലെ അഡിറ്റീവുകൾ ശ്വാസകോശ തകരാറിന് കാരണമാകുമെന്നും സാധാരണ സിഗരറ്റുകളേക്കാള്‍ അപകടകാരിയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനമുണ്ട്. പുകവലി നിരോധനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു . പുകവലിയുടെ ദൂഷ്യ വശങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ അധികൃതരുടെ നേതൃത്വത്തില്‍ നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
Adjust Story Font
16

