കുവൈത്തിൽ പ്രമേഹ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
1990കളിൽ വെറും 7 ശതമാനമായിരുന്ന രോഗനിരക്കാണ് ഇപ്പോൾ ആശങ്കാജനകമായ രീതിയിൽ വർധിച്ചിരിക്കുന്നത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമേഹ രോഗം അതീവ ഗുരുതരമായ ആരോഗ്യ വെല്ലുവിളിയായി മാറുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ നിലവിലെ ജനസംഖ്യയുടെ 25 ശതമാനം പേരും ഇതിനകം രോഗബാധിതരാണെന്നാണ് കുവൈത്ത് ഡയബറ്റിസ് സൊസൈറ്റി ചെയർമാനും മുബാറക് അൽ കബീർ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. വലീദ് അൽ ദാഹി വ്യക്തമാക്കിയത്. 1990കളിൽ വെറും 7 ശതമാനമായിരുന്ന രോഗനിരക്കാണ് ഇപ്പോൾ ആശങ്കാജനകമായ രീതിയിൽ വർധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ 2050ഓടെ രാജ്യത്തെ പ്രമേഹ ബാധിതരുടെ എണ്ണം 30 ശതമാനമായി ഉയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവരിൽ മൂന്നിൽ രണ്ട് പേർക്കും രോഗം ബാധിച്ചിട്ടുണ്ടെന്നത് സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
ശാരീരിക അധ്വാനമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പുകവലി, ജനിതക ഘടകങ്ങൾ എന്നിവയാണ് രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രോഗം നേരത്തെ കണ്ടെത്തുന്നതിനായി 40 വയസ്സിന് മുകളിലുള്ളവർ വർഷത്തിലൊരിക്കൽ നിർബന്ധമായും HbA1c അല്ലെങ്കിൽ ബ്ലഡ് ഗ്ലൂക്കോസ് പരിശോധന നടത്തണമെന്ന് ഡോക്ടർ നിർദേശിച്ചു. ആധുനിക ഗ്ലൂക്കോസ് മോണിറ്ററിംഗ് സാങ്കേതികവിദ്യകൾ പ്രമേഹ നിയന്ത്രണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും, കൃത്യമായ പരിശോധനകളിലൂടെയും ജീവിതശൈലീ മാറ്റങ്ങളിലൂടെയും രോഗം മൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

