കുവൈത്തിൽ നിയമം ലംഘിക്കുന്ന ട്രാൻസ്‌പോർട്ട് ബസുകൾക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
കുവൈത്തിലെ പാനലിൽ ട്രാൻസ്പോർട്ട് ബസ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ പബ്ലിക് ട്രാൻസ്പോർട്ട് ബസുകളിൽ നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യുന്ന ഡ്രൈവർമാരെ നാടുകടത്തുമെന്നു മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മേധാവി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് മുന്നറിയിപ്പ് നൽകിയത്. വെളിയാഴ്ച മുതൽ ഇക്കാര്യത്തിൽ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
കുവൈത്തിലെ പാനലിൽ ട്രാൻസ്പോർട്ട് ബസ് കമ്പനികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. ബസ് ഡ്രൈവർമാർ നിയുക്ത പാർക്കിങ് സ്ഥലങ്ങൾ പാലിക്കണമെന്നും നിർദേശങ്ങൾ പാലിക്കാത്ത ഏതൊരു ഡ്രൈവറെയും ആഗസ്റ്റ് 26 വെള്ളിയാഴ്ച മുതൽ നാടുകടത്തുമെന്നും മേജർ ജനറൽ അൽ-സയെഗ് മുന്നറിയിപ്പ് നൽകി. വയലേഷൻസ് ഡിപ്പാർട്ടമെന്റ് ആക്ടിംഗ് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ മജിദ് അൽ-സാഹലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ക്യാപിറ്റൽ ഗവർണറേറ്റിലെ പൊതു റോഡുകളിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കുന്നതിന് ഗതാഗത വകുപ്പും ട്രാൻസ്പോർട്ട് കമ്പനികളും തമ്മിൽ ഏകോപനം ഉണ്ടാക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. പൊതുഗതാഗത സംവിധാനം നവീകരിക്കുന്നതിനും നടപടികളും ഇടപാടുകളും സുഗമമാക്കുന്നതിനും പൊലീസ് വകുപ്പിന്റെ ഭാഗത്തു നിന്നുള്ള പരിശ്രമങ്ങൾക്ക് പബ്ലിക് ട്രാൻ്‌സ്‌പോർട്ട് കമ്പനി പ്രതിനിധികൾ യോഗത്തിൽ നന്ദി അറിയിച്ചു.
Adjust Story Font
16

