ഒമാനിൽ കഴിഞ്ഞ വർഷം നടന്നത് 1545 വാഹനാപകടങ്ങൾ; പൊലിഞ്ഞത് 595 ജീവനുകൾ
മരിച്ചവരിൽ 354 പേർ ഒമാൻ സ്വദേശികളും 241 പേർ വിദേശികളുമാണ്

മസ്കത്ത്: ഒമാനിൽ 2025 ൽ രേഖപ്പെടുത്തിയത് 1545 വാഹനാപകടങ്ങളെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഇതിൽ 595 ജീവനുകളാണ് പൊലിഞ്ഞത്. 2024 നെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മരണ സംഖ്യയിൽ കുറവുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2023-ൽ 2,040 അപകടങ്ങൾ നടന്നത് 2024ല്‍ 1,854 അപകടങ്ങളായി കുറഞ്ഞു. 2025-ൽ അപകടങ്ങളുടെ എണ്ണം 1,545 ആയി കുറഞ്ഞതും ആശ്വാസമാണ്. എന്നാൽ മരണസംഖ്യ 2023-ലെ കണക്കായ 595 ആയി തുടരുന്നുണ്ട്. കഴിഞ്ഞ വർഷം അപകടങ്ങളിൽ പെട്ട് 1,597 പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ 354 പേർ ഒമാൻ സ്വദേശികളും 241 പേർ വിദേശികളുമാണ്. ഇതിൽ 107 പേർ കാൽനടയാത്രക്കാരായിരുന്നു ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത് (271) മസ്‌കത്തിലാണ്.
ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് (99) ദാഖിലിയയിലാണ്. മുസന്ദം, ദാഹിറ ഗവർണറേറ്റുകളിലാണ് ഏറ്റവും കുറഞ്ഞ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടിയാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം. 661 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. വാഹനം മറിയുന്നതും സ്ഥിരമായ വസ്തുക്കളിൽ ഇടിക്കുന്നതും വലിയൊരു വിഭാഗം അപകടങ്ങൾക്കും കാരണമാകുന്നു.
Adjust Story Font
16

