അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവൽ;സ്വർണത്തിളക്കവുമായി ഒമാൻ
ആറ് അവാർഡുകളാണ് സുൽത്താനേറ്റ് നേടിയത്

മസ്കത്ത്: അറബ് റേഡിയോ ആൻഡ് ടെലിവിഷൻ ഫെസ്റ്റിവലിൽ സ്വർണത്തിളക്കവുമായി ഒമാൻ. തുനീഷ്യയിൽ നടന്ന ഫെസ്റ്റിവലിൽ ആറ് അവാർഡുകളാണ് സുൽത്താനേറ്റ് നേടിയത്. ഒമാനെ പ്രതിനിധീകരിച്ച് ഇൻഫർമേഷൻ മന്ത്രാലയമാണ് പരിപാടിയിൽ പങ്കെടുത്തത്.
‘ഷാഡോസ് ഓഫ് മേഴ്‌സി’ എന്ന പരിപാടി രണ്ട് സ്വർണ മെഡലുകൾ നേടി. ഖാലിദ് അൽ-ഹജ്രി തയ്യാറാക്കിയ പ്രോഗ്രാം ഖാലിദ് അൽ-സലാമിയാണ് അവതരിപ്പിച്ചത്. വെർച്വൽ റിയാലിറ്റിയെയും യുവാക്കൾക്കായുള്ള സാങ്കേതികവിദ്യാധിഷ്ഠിത തൊഴിൽ അവസരങ്ങളെയും ഭാവിയെയും കുറിച്ചുള്ള എപ്പിസോഡുകൾക്ക് യൂത്ത് ആൻഡ് എംപ്ലോയ്‌മെന്റ് ഓപ്പർച്യുണിറ്റീസ് പ്രോഗ്രാം വിഭാഗത്തിൽ ഇതേ പ്രോഗ്രാം സ്വർണം നേടി. അനസ് അൽ-മഷ്ഫിരിയും ഖാലിദ് അൽ-ബദാഇയും ചേർന്നാണ് ഈ സെഗ്‌മെന്റ് തയ്യാറാക്കിയത്. പരിസ്ഥിതി, ഊർജ്ജം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ നിർമിത ബുദ്ധിയുടെ വർധിച്ചുവരുന്ന സ്വാധീനം പര്യവേക്ഷണം ചെയ്യുന്ന ‘മജ്‌റ’ എന്ന ശാസ്ത്ര പരിപാടി ഒമാന് വെള്ളിയും നേടി കൊടുത്തു. മനുഷ്യക്കടത്തിലും അവയവ വ്യാപാരത്തിലും ഉൾപ്പെട്ടിരിക്കുന്ന ക്രിമിനൽ ശൃംഖലകളെക്കുറിച്ച് വെളിച്ചം വീശുന്ന, ‘വിത്തൗട്ട് ഐഡന്റിറ്റി’ എന്ന ഡോക്യുമെന്ററി വെള്ളിയും നേടി. സംഗീത, പ്രകടന വിഭാഗങ്ങളിൽ അറബ് ഗാന മത്സരത്തിൽ ഒമാൻ രണ്ടാം സ്ഥാനം നേടി. ടി.വി ടോക്ക് ഷോ വിഭാഗത്തിൽ ഒമാൻ ടി.വിയുടെ ‘റംസ’ എന്ന പരിപാടി വെള്ളി നേടി.
Adjust Story Font
16

