അറേബ്യൻ ട്രാവൽ മാർക്കറ്റ്; ഒമാനിൽ നിന്ന് 37 സ്ഥാപനങ്ങൾ പങ്കെടുക്കുന്നു
ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പടെ 37 ടൂറിസം, ഹോട്ടൽ കമ്പനികളും സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കും
മസ്കത്ത്: ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ 32-ാമത് പതിപ്പിൽ ഒമാനിൽ നിന്നും 37 സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. 2025 ഏപ്രിൽ 28 മുതൽ മെയ് 1 വരെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ 160-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,800-ലധികം പ്രദർശകർ ഒത്തുചേരും. ഒമാൻ സുൽത്താനേറ്റ് പ്രതിനിധി സംഘത്തെ നയിക്കുന്നത് പൈതൃക, ടൂറിസം മന്ത്രി സലേം ബിൻ മുഹമ്മദ് അൽ മഹ്‌റൂഖിയാണ്. നിരവധി ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഉൾപ്പടെ 37 ടൂറിസം, ഹോട്ടൽ കമ്പനികളും സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാകുന്ന മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ ആഗോള ടൂറിസം ഭൂപടത്തിൽ ഒമാന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിലെ പങ്കാളിത്തമെന്ന് മന്ത്രി പറഞ്ഞു. പ്രദർശനത്തിലൂടെ കൂടുതൽ അന്താരാഷ്ട്ര നിക്ഷേപകരെയും പങ്കാളികളെയും ആകർഷിക്കാൻ സുൽത്താനേറ്റ് ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ടൂറിസം സ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്ത കരാറുകളിൽ ഒപ്പുവെക്കൽ, ദോഫാർ ഖരീഫ് 2025 പരിപാടികളുടെ പ്രഖ്യാപനം എന്നിവയുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ ഒമാനി പവലിയനിൽ വെച്ച് നടക്കും. അതേസമയം, ജിസിസി ടൂറിസം വിപണിയിൽ നിന്ന് ഒമാനിലേക്ക് വിമാനമാർഗം യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2024 ൽ 15,06,688 യാത്രക്കാരായെന്നാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.
Adjust Story Font
16

