മുഖ്യമന്ത്രിയുടെ സലാല സന്ദർശനം, ഒരുക്കങ്ങൾ പുരോഗമിക്കുന്നു
മസ്കത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 25 ശനിയാഴ്ച വൈകിട്ടോടെയാണ് സലാലയിൽ എത്തുക

സലാല: സലാലയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ. ശനിയാഴ്ച വൈകിട്ട് 6:30 ന് സലാല അൽ ഇത്തിഹാദ് സ്റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കേരള വിങ് സംഘടിപ്പിക്കുന്ന പ്രവാസോത്സവം 2025 ആരംഭിക്കും. മുഖ്യമന്ത്രിയെ കൂടാതെ സാംസ്കാരിക മന്ത്രി സജി ചെറിയാനും നോർക്ക റൂട്ട്സ് വൈസ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം എ യൂസഫലിയും ചടങ്ങിൽ പങ്കെടുക്കും.
ആറര മുതൽ കലാ പരിപാടികൾക്ക് തുടക്കമാവും. എട്ട് മണിയോടെയാണ് മുഖ്യമന്ത്രിയും മറ്റും സ്റ്റേഡിയത്തിൽ എത്തുക . ഇവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. വിവിധ സംഘടന പ്രതിനിധികളും പൗരപ്രമുഖരും ഉൾപ്പെട്ട നൂറ്റി ഒന്നംഗ സ്വാഗതസംഘം ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്. മുഖ്യമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള വിഡിയോകളും ആശംസ കാർഡുകളുമായി കുട്ടികൾ അടക്കം പ്രചരണരംഗത്ത് സജീവമാണ്.
ഇവിടെ ലഭിക്കുന്ന നിവേദനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സംഘാടകർ പറഞ്ഞു.സമ്മേളന നഗരിയിൽ മലയാളം മിഷൻ്റെ പവലിയൻ ഒരുക്കുന്നുണ്ട്. പ്രവാസോത്സവത്തിൻ്റെ ഉദ്ഘാടനത്തിന് ശേഷം, മലയാളം മിഷൻ സലാല ചാപ്റ്ററിൻ്റെ ഉദ്ഘാടനവും നടക്കും. തുടർന്ന് മലയാളം മിഷൻ, ലോക കേരളസഭ, കേരള വിങ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
വാർത്തസമ്മേനത്തിൽ സ്വാഗതസംഘം ചെയർമാൻ അംബുജാക്ഷൻ മയ്യിൽ, കൺവീനർ എകെ പവിത്രൻ, രക്ഷാധികാരികളായ രാകേഷ് കുമാർ ജാ, പവിത്രൻ കാരായി, ഹേമ ഗംഗാധരൻ, കേരള വിങ്ങ് ഒബ്സർവർ പ്രവീൺ, കേരള വിങ്ങ് കൺവീനർ സനീഷ് ചക്കരക്കൽ, ഷെമീന അൻസാരി പങ്കെടുത്തു.
Adjust Story Font
16

