അറബിക്കടലിൽ 'ശക്തി' ചുഴലിക്കാറ്റ് രൂപപ്പെടുന്നു; ജാഗ്രതാ നിർദേശം നൽകി ഒമാൻ
സുൽത്താനേറ്റിൽ പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യത

മസ്‌കത്ത്: അറബിക്കടലിൽ 'ശക്തി' ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ഒമാൻ. സുൽത്താനേറ്റിൽ പരോക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തെക്കൻ ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരപ്രദേശങ്ങളിൽ മേഘാവൃതമായിരിക്കും അന്തരീക്ഷം. ഇത് ഒറ്റപ്പെട്ട മഴയ്ക്ക് കാരണമായേക്കും. കടൽ തിരമാലകൾ രണ്ട് മുതൽ 3.5 മീറ്റർ വരെ ഉയരും. തെക്കൻ ശർഖിയ, മസ്‌കത്ത്, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരങ്ങളിൽ ഉയർന്ന വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലേക്കും ഖോറുകളിലേക്കും (തീരദേശ ഉൾക്കടലുകൾ) കടൽ വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററിലെ കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.
ശക്തി കൊടുങ്കാറ്റ് നിലവിൽ വടക്കുകിഴക്കൻ അറബിക്കടലിൽ രേഖാംശം 64.3 ഡിഗ്രി സെൽഷ്യസിലും അക്ഷാംശം 21.5 ഡിഗ്രി സെൽഷ്യസിലും സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിങ് സെന്ററിൽ നിന്നുള്ള ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്. കേന്ദ്രത്തിന് ചുറ്റുമുള്ള കാറ്റിന്റെ വേഗത മണിക്കൂറിൽ 81മുതൽ 99 കി.മീ ആണ്. കൊടുങ്കാറ്റിന്റെ കേന്ദ്രം റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 400 കി.മീ അകലെയാണെന്നും കണക്കാക്കുന്നു. കൊടുങ്കാറ്റ് മധ്യ അറബിക്കടലിലേക്ക് തെക്ക് പടിഞ്ഞാറോട്ട് നീങ്ങുമെന്നും കേന്ദ്രത്തിന് ചുറ്റും കാറ്റിന്റെ വേഗത മണിക്കൂറിൽ 90-113 കി.മീ ആയി വർധിക്കുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.
കാറ്റഗറി -ഒന്ന് ചുഴലിക്കാറ്റായി വികസിക്കാനുള്ള സാധ്യതയുമുണ്ട്. ഒമാൻ തീരത്ത് നിന്ന് 200-300 കിലോമീറ്റർ ഉള്ളിലേക്ക് കൊടുങ്കാറ്റ് എത്തും, തുടർന്ന് ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെവരെ ഇന്ത്യൻ വൻകരയിലേക്ക് അതിന്റെ പാത ക്രമേണ മാറും. ഇതോടെ കാറ്റ് ക്രമേണ ദുർബലമാകുമെന്നും പ്രതീക്ഷിക്കുന്നു.
Adjust Story Font
16

