വ്യാജന്മാർക്ക് പരാതി നൽകി പണി വാങ്ങേണ്ട!; ഒമാനിൽ ഔദ്യോഗിക പരാതി പോർട്ടലുകളുടെ രൂപത്തിൽ വ്യാജ വെബ്സൈറ്റുകൾ
മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്: ഔദ്യോഗിക പരാതി പോർട്ടലുകളുടെ രൂപത്തിൽ വ്യാജ വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടുന്നതായി പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പൊലീസ് (ആർഒപി). വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ കയ്യിലാക്കാനാണ് ഈ വ്യാജ സൈറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആർഒപി പറയുന്നു. ഉറവിടം പരിശോധിക്കാതെ സെൻസിറ്റീവ് വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. റിപ്പോർട്ടുകൾ ഫയൽ ചെയ്യുമ്പോഴും പൊലീസ് സേവനങ്ങൾ നേടുമ്പോഴോ ഔദ്യോഗികവും വിശ്വസനീയവുമായ ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് ആർഒപി പറഞ്ഞു.
പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പിന് ഇരയായതായി പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് നിരവധി റിപ്പോർട്ടുകൾ ലഭിച്ചതായി അധികൃതർ പറഞ്ഞു.
നിർദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവയ്ക്കുള്ള ദേശീയ പ്ലാറ്റ്ഫോം (തജാവുബ്) വ്യക്തിഗത അല്ലെങ്കിൽ ബാങ്കിംഗ് വിവരങ്ങൾ അഭ്യർത്ഥിക്കില്ലെന്നും ഒരു സാഹചര്യത്തിലും പണമടയ്ക്കലോ ഫീസുകളോ ആവശ്യപ്പെടുന്നില്ലെന്നും ആർഒപി വ്യക്തമാക്കി. അത്തരം വിവരങ്ങൾ അഭ്യർത്ഥിക്കുന്ന ഏതൊരു ആശയവിനിമയവും തട്ടിപ്പാണെന്നും പറഞ്ഞു. പ്ലാറ്റ്ഫോമിലെ പ്രത്യേക ടീമുകളിൽ നിന്നുള്ള ആശയവിനിമയം സമർപ്പിച്ച അഭ്യർത്ഥനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർത്തിയാക്കുന്നതിൽ മാത്രമായിരക്കുമെന്നും വ്യക്തമാക്കി.
Adjust Story Font
16

