ഒമാനിൽ ശക്തമായ മഴ തുടരുന്നു: നാളെ വർക്ക് ഫ്രം ഹോം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിലേക്ക്

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താൻ തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ജോലിയുടെ സ്വഭാവമനുസരിച്ച് സ്ഥാപനങ്ങൾക്ക് ഇതിൽ തീരുമാനമെടുക്കാവുന്നതാണ്. കൂടാതെ, വ്യാഴാഴ്ച വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം ഓൺലൈൻ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളിലും ഈ ഉത്തരവ് ബാധകമായിരിക്കും. മസ്‌കത്ത്, ദാഹിറ, ബുറൈമി, ബാത്തിന, മുസന്ദം തുടങ്ങിയ മേഖലകളിൽ വരും മണിക്കൂറുകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് ബർക്കയിൽ കാണാതായ മലയാളി യുവതി റംലത്തിന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ ഒമാനിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ റംലത്തിന്റെ മകൻ യൂസഫ്, തൃത്താല സ്വദേശിനി ഷംല എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഷംലയുടെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ, റംലത്തിന്റെയും യൂസഫിന്റെയും മയ്യിത്തുകൾ ബർക്ക അറാദിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Adjust Story Font
16

