ഒമാനിൽ അനുവാദമില്ലാതെ ഫോൺ റെക്കോർഡ് ചെയ്താൽ പിടി വീഴും
നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കും

മസ്കത്ത്: ഒമാനിൽ അനുവാദമില്ലാതെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നതും സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും ഗുരുതര കുറ്റമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. വ്യക്തികളുടെ അനുമതിയോ നിയമപരമായ അനുവാദമോ ഇല്ലാതെ ഡിജിറ്റൽ ഇടങ്ങളിലെ പ്രവർത്തികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു, നിയമ ലംഘകർക്ക് മൂന്ന് വർഷം വരെ തടവോ, അയ്യായിരം ഒമാനി റിയാൽ വരെ പിഴയോ, രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
2026-ലെ 61-ആം നമ്പർ രാജകീയ ഉത്തരവിലൂടെ നിലവിൽ വന്ന പുതിയ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 36 (1) പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. മറ്റുള്ളവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതിനും അവ സാമൂഹിക മാധ്യമങ്ങൾ വഴിയോ അല്ലാതെയോ കൈമാറുന്നതിനും നിയമം കർശനമായ വിലക്കേർപ്പെടുത്തുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയെ പൂർണമായും മാനിക്കണമെന്നും ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Adjust Story Font
16

