ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ അന്തിമ ഘട്ടത്തിൽ; ജനുവരിയിൽ യാഥാർഥ്യമായേക്കും
യൂറോപ്യൻ യൂണിയനുമായും യു.എസുമായും ഉള്ള സമാനമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി

മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. കരാർ ഏതാണ്ട് അന്തിമരൂപത്തിലെത്തിയെന്നും, യൂറോപ്യൻ യൂണിയനുമായും യു.എസുമായും ഉള്ള സമാനമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും മന്ത്രി ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾ 2023 നവംബറിലാണ് ഔദ്യോഗികമായി ആരംഭിച്ചത്. നേരത്തെ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ കരാർ അടുത്ത ജനുവരിയിൽ യാഥാർത്ഥ്യമായേക്കും.
വ്യാപാരത്തിന് പുതിയ ഉണർവ്:
ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള തടസ്സങ്ങൾ കുറയ്ക്കുക എന്നതാണ് സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രധാന ലക്ഷ്യം. ഇറക്കുമതി തീരുവ ഒഴിവാക്കുന്നതോടെ ഇരുരാജ്യങ്ങളിലേക്കും കൂടുതൽ ഉത്പന്നങ്ങൾ കയറ്റി അയക്കാനും വ്യാപാരം ശക്തിപ്പെടുത്താനും ഇത് അവസരമൊരുക്കും.
ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്ന് മോട്ടോർ ഗ്യാസോലിൻ, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, ഇലക്ട്രോണിക്‌സ്, മെഷിനറി, തുണിത്തരങ്ങൾ, മോട്ടോർ കാറുകൾ എന്നിവയുടെ കയറ്റുമതി ഒമാനിലേക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി കേന്ദ്രമാണ് ഒമാൻ. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.
Adjust Story Font
16

