ഇറാൻ-ഇസ്രായേൽ സംഘർഷം; നയതന്ത്ര ഇടപെടൽ ശക്തമാക്കി ഒമാൻ
ഇറാൻ പ്രസിഡന്റുമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോണിൽ ആശയവിനിമയം നടത്തി

മസ്‌കത്ത്: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണിൽ ആശയവിനിമയം നടത്തി. നിലവിലെ സംഘർഷം പരിഹരിക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ഒമാന്റെ പ്രതിബദ്ധത സുൽത്താൻ ഇറാൻ പ്രസിഡന്റിനെ അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിലും ജീവഹാനിയിലും സുൽത്താൻ ഹൈതം ബിൻ താരിഖ് ഇറാൻ പ്രസിഡന്റിന് അനുശോചനം അറിയിക്കുകയും അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളെ അപലപിക്കുകയും ചെയ്തു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഇരുവശത്തുനിന്നും സംഘർഷം ലഘൂകരിക്കേണ്ടതിന്റെയും, നിലവിലുള്ള സംഘർഷത്തിന്റെ ഭീതിയും വിനാശകരമായ പ്രത്യാഘാതങ്ങളും തടയുന്നതിനും ചർച്ചകൾ, സംഭാഷണം, ധാരണ എന്നിവയിലേക്ക് മടങ്ങേണ്ടതിന്റെയും പ്രാധാന്യം സുൽത്താൻ ഊന്നിപ്പറഞ്ഞു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനും ന്യായവും നീതിയുക്തവുമായ ഒത്തുതീർപ്പുകൾ സ്ഥാപിക്കുന്നതിനും എല്ലാ രാഷ്ട്രീയ, നയതന്ത്ര മാർഗങ്ങളിലൂടെയും സജീവമായി സംഭാവന നൽകാനുള്ള ഒമാൻ സർക്കാരിന്റെ പ്രതിബദ്ധത സുൽത്താൻ ആവർത്തിച്ചു വ്യക്തമാക്കി.
രാജ്യങ്ങൾക്കിടയിൽ സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും, സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനും സുൽത്താന്റെ നേതൃത്വത്തിൽ ഒമാൻ നടത്തുന്ന ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു.
Adjust Story Font
16

