നോർക്ക കെയർ പദ്ധതി; ആശങ്കകൾ പരിഹരിക്കണം: പ്രവാസി വെൽഫെയർ

മസ്‌കത്ത്: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവാസികൾക്കിടയിൽ നിലനിൽക്കുന്ന ആശങ്കകളും അപാകതകളും പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തയ്യാറാകണമെന്ന് പ്രവാസി വെൽഫെയർ കേന്ദ്ര സമിതി ആവശ്യപ്പെട്ടു. പ്രവാസികൾക്ക് പൂർണമായ പ്രയോജനം ലഭിക്കുന്ന രീതിയിൽ പദ്ധതിയെ വികസിപ്പിക്കണം. പല സുപ്രധാന കാര്യങ്ങളിലും വ്യക്തത ഇല്ലാതെയാണ് സർക്കാർ ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. പ്രവാസികളുടെ മാതാപിതാക്കളെ ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ സാധിക്കാത്തത് കടുത്ത വിവേചനമാണ്. വിദേശ രാജ്യങ്ങളിലെ ആശുപത്രികൾ ഇൻഷുറൻസ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ, പ്രവാസികൾക്ക് വിദേശത്ത് ചികിത്സ തേടേണ്ടി വന്നാൽ ഇതിന്റെ പ്രയോജനം ലഭിക്കില്ല. പ്രവാസം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് പദ്ധതിയിൽ ചേരാൻ സാധിക്കാത്തത്, പ്രവാസാനന്തരം അവർക്ക് താങ്ങും തണലുമാകേണ്ടതിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ്.
കുടുംബസമേതം വിദേശത്ത് താമസിക്കുന്നവർക്ക് നിലവിലെ വ്യവസ്ഥകൾ കാര്യമായി പ്രയോജനപ്പെടുന്നില്ല. പദ്ധതിയുമായി ടൈ-അപ്പ് ചെയ്തിട്ടുള്ള കെയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് ഈ മേഖലയിൽ വലിയ ട്രാക്ക് റെക്കോർഡ് ഇല്ല എന്നത് പ്രവാസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. വാഗ്ദാനങ്ങൾ മാത്രം നൽകി പ്രവാസികളെ തൃപ്തിപ്പെടുത്താനുള്ള കാലങ്ങളായി നടത്തുന്ന ശ്രമം സർക്കാർ ഉപേക്ഷിക്കണം. അതുകൊണ്ട് തന്നെ നിലവിലെ രൂപത്തിൽ പദ്ധതി പ്രവാസികൾക്ക് വേണ്ടത്ര ഗുണകരമാവില്ല എന്ന് പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളെ കറവപ്പശുക്കളായി കാണുന്ന സമീപനം അവസാനിപ്പിച്ച്, അവരുടെ ആശങ്കകൾ പരിഹരിച്ച് പദ്ധതിയെ കൂടുതൽ പ്രവാസി സൗഹൃദപരമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.
Adjust Story Font
16

