Quantcast

ദുബൈ-സലാല നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ എയർ

ജൂലൈ മൂന്ന് മുതൽ സർവീസ് ആരംഭിക്കും

MediaOne Logo

Web Desk

  • Published:

    15 Feb 2026 9:10 PM IST

ദുബൈ-സലാല നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ എയർ
X

മസ്കത്ത്: ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സലാലയിലേക്ക് ദുബൈയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഒമാൻ എയർ. ഖരിഫ് സീസണിന്റെ തിരക്ക് കണക്കിലെടുത്ത് 2026 ജൂലൈ 3 മുതലാണ് സർവീസുകൾ തുടങ്ങുന്നത്. ആഴ്ചയിൽ മൂന്ന് വിമാനങ്ങളായിരിക്കും ഈ റൂട്ടിൽ സർവീസ് നടത്തുക.

യുഎഇയിൽ നിന്നുള്ള യാത്രക്കാർക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കും ദോഫാർ ഗവർണറേറ്റിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ കൂടിയാണ് ഈ നീക്കം. പുതിയ റൂട്ടിലേക്കുള്ള ബുക്കിംഗുകൾ 2026 ഫെബ്രുവരി 16 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ജിസിസി രാജ്യങ്ങൾക്കിടയിലുള്ള വ്യോമഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഒമാൻ എയർ വ്യക്തമാക്കി. ജൂൺ 21 മുതൽ സെപ്റ്റംബർ 20 വരെയുള്ള ഖരിഫ് സീസണിൽ ദശലക്ഷക്കണക്കിന് ആളുകളാണ് മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും സലാലയിലെത്താറുള്ളത്. സലാലയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ ലഭ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് ഒമാൻ എയർ സിഇഒ കോൺ കോർഫിയാറ്റിസ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സലാലയിലേക്കുള്ള സീറ്റുകളുടെ എണ്ണം 20 ശതമാനം വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി മോസ്കോയ്ക്കും സലാലയ്ക്കും ഇടയിൽ അടുത്തിടെ ചാർട്ടർ സർവീസുകൾ ആരംഭിച്ചിരുന്നു. ഇത് ഏകദേശം 7,000-ത്തിലധികം സന്ദർശകരെ ഒമാനിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിൽ വിശുദ്ധ റമദാൻ ഉൾപ്പെടെയുള്ള സീസണുകളിൽ കൂടുതൽ വിമാന സർവീസുകൾ ഉൾപ്പെടുത്തി ഷെഡ്യൂൾ വിപുലീകരിക്കാനും ഒമാൻ എയറിന് പദ്ധതിയുണ്ട്.

TAGS :

Next Story