സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തും; ഒമാനും കസാഖിസ്ഥാനും പുതിയ സഹകരണ കരാറിൽ ഒപ്പുവച്ചു
ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്‌സിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കസാഖിസ്ഥാൻ സന്ദർശിച്ചത്

മസ്‌കത്ത്: ഒമാനും കസാഖിസ്ഥാനും തമ്മിൽ സാമ്പത്തിക, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ സഹകരണ കരാറുകളിൽ ഒപ്പുവച്ചു.മെയ് 29 മുതൽ 30 വരെ അസ്താനയിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിന് ധാരണയായത്. ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്‌സിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കസാഖിസ്ഥാൻ സന്ദർശിച്ചത്. ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും വിവിധ തന്ത്രപ്രധാന മേഖലകളിൽ പരസ്പരം പ്രയോജനകരമായ അവസരങ്ങൾ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു ഈ സന്ദർശനം.
വരുമാനത്തിലും മൂലധനത്തിലുമുള്ള ഇരട്ട നികുതി ഒഴിവാക്കാനും നികുതി വെട്ടിപ്പ് തടയാനുമുള്ള ഉഭയകക്ഷി കരാർ ഒപ്പുവെച്ചതാണ് സന്ദർശനത്തിന്റെ ഒരു പ്രധാന ഫലം. ഈ കരാർ സുതാര്യത വർധിപ്പിക്കുമെന്നും ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് കൂടുതൽ ആകർഷകമായ ഒരു സാഹചര്യം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോജിസ്റ്റിക്‌സ്, ഖനനം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വികസിപ്പിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ മേഖലകളിൽ സംയുക്ത നിക്ഷേപത്തിന് വലിയ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക, എണ്ണ മേഖലകളിലെ അവസരങ്ങളും അജണ്ടയിലുണ്ടായിരുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക ചട്ടക്കൂടുകൾ ശക്തിപ്പെടുത്താനും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമാണിത്.
Adjust Story Font
16

