സലാല വിമാനത്താവളം നവീകരിക്കാനൊരുങ്ങി ഒമാൻ സിഎഎ
വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് ഈ നവീകരണം

മസ്കത്ത്: അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സലാല എയർപോർട്ടിലെ റൺവേ നവീകരിക്കാനൊരുങ്ങി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. റൺവേ നവീകരണം കണക്കിലെടുത്ത് 2026 മധ്യത്തോടെ സിവിൽ ഏവിയേഷൻ അതോറിറ്റി ഒരു പഠനറിപ്പോർട്ട് തയ്യാറാക്കുമെന്ന് എയർപോർട്ട് പ്രൊജക്ട് തലവൻ സാലിം ബിൻ റാഷിദ് അൽ ഹറാസി പറഞ്ഞു. വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താണ് ഈ നവീകരണം.
തെക്കൻ ഒമാന്റെ ദോഫാർ മേഖലയിലേക്കുള്ള ഒരു പ്രധാന കവാടവും വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രവുമായ സലാലയുടെ പ്രവർത്തനശേഷി വർധിപ്പിക്കുക എന്നതാണ് നവീകരണപ്രവർത്തനങ്ങളുടെ ലക്ഷ്യം. ഇതോടെ ഒമാൻ്റെ വ്യോമയാന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവും. സിഎഎയുടെ കണക്ക് പ്രകാരം പദ്ധതിക്കായി 2025 ൽ 107 ദശലക്ഷം റിയാൽ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 15 ദശലക്ഷം യാത്രക്കാരെയാണ് എയർപോർട്ടിന് ഉൾക്കൊള്ളാനായത്.
മേഖലയിലെ ടൂറിസത്തിൻ്റെയും കച്ചവടത്തിൻ്റെയും വളർച്ച കണക്കിലെടുത്ത് എയർപോർട്ടുകളുടെ അടിസ്ഥാന സൗകര്യമേഖലയിൽ ഒമാൻ വൻതോതിൽ നിക്ഷേപം നടത്തിവരികയാണെന്ന് സിഎഎ അറിയിച്ചു.
Adjust Story Font
16

