സ്വദേശിവത്കരണം ഊർജിതമാക്കി ഒമാൻ; വിദേശ സ്ഥാപനങ്ങൾ ഒരു ഒമാനി പൗരനെ നിർബന്ധമായും നിയമിക്കണം
വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിയമനം പൂർത്തിയാക്കണമെന്നാണ് നിർദേശം

മസ്കത്ത്: ഒമാനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, വിദേശ മൂലധന നിക്ഷേപ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ തൊഴിൽ മന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച്, എല്ലാ വിദേശ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിർബന്ധമായും നിയമിക്കണം. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിയമനം പൂർത്തിയാക്കണമെന്നാണ് നിർദേശം.
പ്രധാന വ്യവസ്ഥകൾ
നിർബന്ധിത നിയമനം: എല്ലാ വിദേശ സ്ഥാപനങ്ങളും ഒരു ഒമാനി പൗരനെ നിയമിക്കണം.
സമയപരിധി: പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ഈ നിയമനം പൂർത്തിയാക്കണം.
സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ട്: നിയമിക്കപ്പെടുന്ന ഒമാനി ജീവനക്കാരൻ സോഷ്യൽ പ്രൊട്ടക്ഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കണം.
നിലവിലുള്ള സ്ഥാപനങ്ങൾ: ഒരു വർഷമോ അതിൽ കൂടുതലോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ പുതിയ നിയമം അനുസരിച്ച് തങ്ങളുടെ സ്റ്റാറ്റസ് ക്രമീകരിക്കണം.
ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൊമേഴ്സ്യൽ രജിസ്ട്രേഷൻ പുതുക്കൽ, വർക്ക് പെർമിറ്റ് അനുവദിക്കൽ, പുതുക്കൽ തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വദേശിവത്കരണ നിരക്ക് പാലിക്കുന്നുണ്ടെന്ന് എല്ലാ കമ്പനികളും ഉറപ്പുവരുത്തണമെന്നും മന്ത്രാലയം അറിയിച്ചു. ഈ നീക്കം രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും ഒമാനി പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
Adjust Story Font
16

