ഒമാൻ അറേബ്യൻ ഒറിക്സ് റിസർവിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
നിയമലംഘനങ്ങൾക്ക് 50 മുതൽ 250 റിയാൽ വരെ പിഴ

മസ്കത്ത്: ഒമാനിലെ പ്രശസ്തമായ അറേബ്യൻ ഒറിക്സ് റിസർവിന്റെ സംരക്ഷണവും മാനേജ്‌മെന്റും ലക്ഷ്യമിട്ട് പരിസ്ഥിതി അതോറിറ്റി പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും വന്യജീവികളുടെ ആവാസവ്യവസ്ഥ നിലനിർത്തുന്നതിനുമായാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അനധികൃതമായ പ്രവേശനം, ഹൈക്കിംഗ്, ക്യാമ്പിങ്, വേട്ടയാടൽ, ഖനനം എന്നിവ നിരോധിച്ചിട്ടുണ്ട്. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് 50 മുതൽ 250 റിയാൽ വരെ പിഴ ഈടാക്കുമെന്ന് അതോറിറ്റി അറിയിച്ചു. റിസർവിലേക്ക് പ്രവേശിക്കുന്നതിനും വിവിധ വിനോദ പരിപാടികൾക്കും പ്രത്യേക ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
ഒമാൻ പൗരന്മാർക്ക് 1 റിയാലും വിദേശികൾക്ക് 3 റിയാലുമാണ് പ്രവേശന ഫീസ്. ക്യാമ്പിങിനും സഫാരിക്കും ഉയർന്ന നിരക്കുകൾ ബാധകമായിരിക്കും. ഔദ്യോഗിക ഡ്യൂട്ടിയിലുള്ള സായുധ സേനാംഗങ്ങൾ, റോയൽ ഒമാൻ പൊലീസ്, സർക്കാർ ജീവനക്കാർ, ഗവേഷകർ, സ്റ്റഡി ടൂറിന്റെ ഭാഗമായെത്തുന്ന വിദ്യാർഥികൾ, എന്നിവർക്ക് പെർമിറ്റ് നിബന്ധനകളിൽ ഇളവുണ്ടാകും. പെർമിറ്റിനായുള്ള അപേക്ഷകൾ അതോറിറ്റിക്ക് സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ അപേക്ഷകളിൽ തീരുമാനമുണ്ടാകും. അപേക്ഷ നിരസിക്കപ്പെട്ടാൽ 60 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Adjust Story Font
16

