യു.എസ്-ഇറാൻ സമാധാന കരാറിന് പിന്തുണ; ഒമാൻ-ജപ്പാൻ വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ ചർച്ച നടത്തി
ഇരുരാജ്യങ്ങൾക്കും പരസ്പര താല്പര്യമുള്ള വിഷയങ്ങളിൽ സഹകരണം വിപുലമാക്കും

മസ്കത്ത്: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയും ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊതേഗിയും ടെലിഫോണിൽ ചർച്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾക്കും പരസ്പര താല്പര്യമുള്ള വിഷയങ്ങളിൽ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പശ്ചിമേഷ്യൻ സുസ്ഥിരതയുമാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നുവന്നത്. അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെയുണ്ടാക്കിയ സുപ്രധാനമായ നയതന്ത്ര ധാരണയെ ഇരു വിദേശകാര്യമന്ത്രിമാരും ചർച്ചയിൽ എടുത്തുപറയുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
പുതിയ കരാറിന്റെ വിജയം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങൾക്ക് ഒമാനും ജപ്പാനും തങ്ങളുടെ പൂർണ പിന്തുണയും പ്രഖ്യാപിച്ചു. നയതന്ത്ര നീക്കം മേഖലയിലെ നിലവിലെ കടുത്ത സംഘർഷാവസ്ഥ കുറയ്ക്കാൻ സഹായിക്കുമെന്ന് ഇരുരാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമ തത്വങ്ങൾക്ക് അനുസൃതമായി, ഈ മേഖലയിലെ സമുദ്ര-കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കാൻ ഉതകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഈ കരാർ വഴിയൊരുക്കുമെന്നും ഇരുമന്ത്രിമാരും അടിവരയിട്ടു പറഞ്ഞു.
Adjust Story Font
16

