ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ; റോഡുകളിലും കടകളിലും വെള്ളം കയറി
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയെ തുടർന്ന് റോഡുകളിലും കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. വാദികൾ നിറഞ്ഞൊഴുകി. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, തുടങ്ങിയ ഗവർണറേറ്റുകളിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്.

മസ്‌കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ പെയ്തു. ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തിന്റെ ഭാഗമയി ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ മഴയെ തുടർന്ന് റോഡുകളിലും കടകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. വാദികൾ നിറഞ്ഞൊഴുകി. ദാഖിലിയ, ദാഹിറ, തെക്കൻ ബാത്തിന, തുടങ്ങിയ ഗവർണറേറ്റുകളിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്. പലയിടത്തും ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു. വിവിധ ഇടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. ദാഖിലിയ ഗവർണറേറ്റിൽ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വടക്കൻ ബാത്തിനയിലെ മിസ്തൽ, ദാഖിലയയിലെ നിസ്വ വിലായത്തിലെ അൽവാസിത്, ഇസ്‌ക്കിയിലെ മുഖാ, ബഅ്‌ല വിലായത്തിലെ അൽ ദബ്‌ന തുടങ്ങിയ വാദികൾ കവിഞ്ഞൊഴുകുകയണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വാദികൾ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശം നൽകി. മലമുകളിൽനിന്ന് വെള്ളവും കല്ലുകളും കുത്തിയൊലിച്ചത് ചിലയിടങ്ങളിൽ വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിച്ചു. സിവിൽ ഡിഫൻസിന്റെയും റോയൽ ഒമാൻ പൊലീസും നേതൃത്വത്തിൽ മുൻകരുതൽ നടപടികളുമായി അധികൃതർ രംഗത്തുണ്ട്.
Adjust Story Font
16

