വ്യോമയാന സുരക്ഷയിൽ അഞ്ചാം സ്ഥാനം; ഐസിഎഒ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റ് നേടി ഒമാൻ
2020ലെ 133-ാം സ്ഥാനത്തു നിന്നാണ് അഞ്ചാം സ്ഥാനത്തിലേക്കുള്ള കുതിപ്പ്

മസ്‌കത്ത്: വ്യോമയാന സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ ഒമാൻ ചരിത്രപരമായ നേട്ടം കൈവരിച്ചു. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നടത്തിയ വിലയിരുത്തലിൽ, 2020ലെ 133-ാം സ്ഥാനത്തു നിന്ന് 2025-ൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. 127 രാജ്യങ്ങളെ പിന്നിലാക്കിയാണ് ഒമാന്റെ ഈ മുന്നേറ്റം. ഈ മികച്ച പ്രകടനത്തിന് അംഗീകാരമായി ഐസിഎഒ കൗൺസിൽ പ്രസിഡന്റ് സർട്ടിഫിക്കറ്റും ഒമാന് ലഭിച്ചു.
മോൺട്രിയലിലെ ഐസിഎഒ ആസ്ഥാനത്ത് നടന്ന 42-ാമത് ഐസിഎഒ അസംബ്ലിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ഈ ബഹുമതി സമ്മാനിച്ചത്. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ, ചട്ടങ്ങൾ, ശിപാർശകൾ എന്നിവ പാലിക്കുന്നതിൽ ഒമാൻ കാണിച്ച മികച്ച പ്രകടനത്തെയാണ് ഈ സർട്ടിഫിക്കറ്റ് അംഗീകരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലും ജിസിസി രാജ്യങ്ങളിലും ഒമാൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 95.95 ശതമാനം 'എഫക്റ്റീവ് ഇംപ്ലിമെന്റേഷൻ' സ്‌കോർ നേടിയാണ് ഈ നേട്ടം. ഐസിഎഒയുടെ സുരക്ഷാ നിരീക്ഷണ ചട്ടക്കൂടിന്റെ എട്ട് നിർണായക ഘടകങ്ങളിലും ഒമാൻ മികച്ച പ്രകടനം കാഴ്ചവെച്ചു.
Adjust Story Font
16

