ഒമാനിലെ ദൈമാനിയത്ത് ദ്വീപുകളിൽ സന്ദർശകരുടെ റെക്കോർഡ് വർധനവ്
തെളിനീരും അപൂർവ്വ ഇനം പവിഴപ്പുറ്റുകളും കൊണ്ട് സമ്പന്നമാണ് ദ്വീപ്

മസ്കത്ത്: പ്രകൃതിഭംഗിയാൽ സമ്പന്നമായ ഒമാനിലെ ദൈമാനിയത്ത് ദ്വീപുകളിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്. നാചുർ റിസർവിലേക്ക് 2025 മാത്രം എത്തിയത് ഒരുലക്ഷത്തി മുപ്പതിനായിരത്തിലധികം പേരാണ്. 2024 നെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
ഒമാനിലെ പ്രാദേശിക സന്ദർശകർക്ക് പുറമെ ഫ്രാൻസ്, ഇറ്റലി, ജർമ്മനി, യുകെ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരും ദ്വീപ് സന്ദർശകരിലുണ്ട്. തെളിനീരും അപൂർവ്വ ഇനം പവിഴപ്പുറ്റുകളും കൊണ്ട് സമ്പന്നമായ ഈ ദ്വീപ്, കടലാമകൾ മുട്ടയിടുന്ന പ്രധാന കേന്ദ്രം കൂടിയാണ്. കൂടാതെ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിവിടം.
കടലിനടിയിലെ വിസ്മയങ്ങൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായുള്ള സംവിധാനങ്ങൾ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. സന്ദർശകരുടെ തിരക്ക് വർധിക്കുമ്പോഴും ദ്വീപിലെ സമുദ്ര ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ അതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. പവിഴപ്പുറ്റുകൾ, കടലാമകൾ, ദേശാടന പക്ഷികൾ എന്നിവയുടെ സംരക്ഷണത്തിനായി ശാസ്ത്രീയ നിരീക്ഷണ സംവിധാനങ്ങളും നിലവിലുണ്ട്.
Adjust Story Font
16

